ആര്‍മി മേജറുടെ ഭാര്യയുടെ കൊലയാളി മറ്റൊരു മേജര്‍;  കഴുത്തറുത്ത് കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്  

ആര്‍മി മേജറുടെ ഭാര്യ ഷൈലജ ദ്വിവേദിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കരസേന മേജറായ നിഖില്‍ ഹന്ദ അറസ്റ്റില്‍
ആര്‍മി മേജറുടെ ഭാര്യയുടെ കൊലയാളി മറ്റൊരു മേജര്‍;  കഴുത്തറുത്ത് കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്  

ന്യൂഡല്‍ഹി: ആര്‍മി മേജറുടെ ഭാര്യ ഷൈലജ ദ്വിവേദിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കരസേന മേജറായ നിഖില്‍ ഹന്ദ അറസ്റ്റില്‍. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ നിഖില്‍ ഹന്ദയെ മീററ്റില്‍ വച്ച് ഡല്‍ഹി പൊലീസ് പിടികൂടുകയായിരുന്നു. സൗത്ത്-വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറിലാണു ഷൈലജയുടെ മൃതദേഹം കണ്ടെത്തിയത്.  

ഷൈലജയും ഭര്‍ത്താവ് അമിത്തും നിഖിലും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും നാഗാലന്‍ഡിലെ ദിമാപുറില്‍ വച്ച് മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ പരിചയപ്പെടുന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ഷൈലജയെ വിവാഹം കഴിക്കാന്‍ നിഖില്‍ ആഗ്രഹിച്ചിരുന്നെന്നും ആറു വയസ്സുകാരന്റെ അമ്മയായ ഷൈലജ വിവാഹത്തിന് സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം. 

ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലാണ് ഷൈലജയുടെ മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ ഫിസിയോതെറപ്പി ചെയ്യാനായി ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയിലെത്തിയ ഷൈലജ ആശുപത്രിയുടെ മുമ്പില്‍നിന്ന് ഒരു കാറില്‍ കയറി പോയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മേജര്‍ നിഖില്‍ ഹണ്ട ഷൈലജയെ കാണാന്‍ ശനിയാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നെന്നും ആശുപത്രിയുടെ മുമ്പില്‍നിന്ന് ഇയാളാണ് തന്റെ ഹോണ്ട സിറ്റി കാറില്‍ ഷൈലജയെ കയറ്റിപ്പോയതെന്നും പൊലീസ് പറയുന്നു.  

രാവിലെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിയ ഷൈലജയെ തിരികെ കൊണ്ടു പോകാന്‍ ഡ്രൈവറെത്തിയപ്പോള്‍ ഫിസിയോതെറപ്പി സെക്ഷനില്‍ ഇവരുണ്ടായിരുന്നില്ലെന്നു വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നു മേജറെ വിവരമറിയിച്ചു. അന്വേഷണത്തിനിടെയാണു മൃതദേഹം കണ്ടെത്തിയത്.  

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ കഴുത്തറുത്തതായി കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ദേഹത്ത് വാഹനം കയറ്റിയിറക്കിയതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ഷൈലജയുടെ മുഖത്തു കൂടെ കാര്‍ കയറ്റിയിറക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആശുപത്രിയില്‍ നിന്ന് കാറില്‍ കയറിപ്പോയ വീഡിയോ ലഭിച്ചതും ഷൈലജയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുമാണ് അന്വേഷണം നിഖിലിലേക്ക് എത്തിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com