ഞങ്ങളെ ഉപദേശിക്കാന്‍ നിങ്ങള്‍ ആര്? ; ബിജെപി വിരുദ്ധ ഐക്യം സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച മമതയ്ക്ക് കോണ്‍ഗ്രസിന്റെ ചുട്ടമറുപടി

ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ രൂപികരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നടത്തിയ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടി.
ഞങ്ങളെ ഉപദേശിക്കാന്‍ നിങ്ങള്‍ ആര്? ; ബിജെപി വിരുദ്ധ ഐക്യം സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച മമതയ്ക്ക് കോണ്‍ഗ്രസിന്റെ ചുട്ടമറുപടി

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ രൂപികരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നടത്തിയ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടി. ബിജെപി വിരുദ്ധ മുന്നണി രൂപികരിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് പിന്തുണ തേടിയതിന് പിന്നാലെ മമത ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. ദേശീയ തലത്തില്‍ ബിജെപിയെ മുഖത്തോട് മുഖം നോക്കി എതിര്‍ക്കാന്‍ ഒരു മുന്നണി സംവിധാനം എന്ന മമതയുടെ ആശയത്തെയാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആദിര്‍ ചൗധരി ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസിന് അവരുടെ ഉപദേശം ആവശ്യമില്ലെന്ന് പറഞ്ഞ ആദിര്‍ ചൗധരി, ഇന്ത്യയൊട്ടാകെ സ്വീകാര്യതയുളള ദേശീയ നേതാവായി തന്നെ ഉയര്‍ത്തിക്കാട്ടാനുളള ശ്രമമാണ് മമത നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. 

അടുത്തതായി എന്തുചെയ്യണമെന്ന്് കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മമതയെ പാര്‍ട്ടിയുടെ ഉപദേശകയായി ആരാണ് നിയോഗിച്ചതെന്നും ആദിര്‍ ചൗധരി ചോദിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടണമെന്ന് ഗൗരവമായി ചിന്തിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ അണിനിരക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാത്രമാണ് ബിജെപി വിരുദ്ധ മുന്നണി വിജയിക്കുകയെന്നും ചൗധരി  പറഞ്ഞു. 

രാമനവമി ആഘോഷത്തിന്റെ ഭാഗമായി പശ്ചിമബംഗാള്‍ സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിലും മമത ബാനര്‍ജിയെ കുറ്റപ്പെടുത്താന്‍ ആദിര്‍ ചൗധരി മറന്നില്ല. അക്രമസംഭവങ്ങള്‍ തടയാന്‍ കഴിയാതിരുന്നതിലുടെ മമത സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് വെളിവാക്കിയതെന്ന് ആദിര്‍ ചൗധരി ആരോപിച്ചു.അക്രമസംഭവങ്ങളുടെ കാര്യത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരുവശവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com