2019ല്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുക ദക്ഷിണേന്ത്യയില്‍ നിന്ന്; 63ശതമാനം ജനങ്ങളും മോദിക്കെതിരെന്ന് സര്‍വ്വേ

2019ല്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുക ദക്ഷിണേന്ത്യയില്‍ നിന്ന്; 63ശതമാനം ജനങ്ങളും മോദിക്കെതിരെന്ന് സര്‍വ്വേ

2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിക്കാന്‍ പോകുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിക്കാന്‍ പോകുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണെന്ന് സര്‍വ്വേ. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റിയും(സിഎസ്ഡിഎസ്) ലോക്‌നീതിയും ചേര്‍ന്ന് നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ബിജെപിക്ക് പതിനെട്ട് ശതമാനം വോട്ട് മാത്രമാണ് ഉള്ളത്. തെലുങ്കുദേശം പാര്‍ട്ടിയുടെ എന്‍ഡിഎയില്‍ നിന്നുള്ള പിന്‍മാറ്റം തിരിച്ചടിയായി. എന്‍ഡിഎയില്‍ നിന്നതിനെക്കാള്‍ കൂടുതല്‍ ജനപിന്തുണ ഇപ്പോള്‍ ടിഡിപിക്ക് ആന്ധ്രാ പ്രദേശിലുണ്ടെന്ന് സര്‍വ്വ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ കേരളത്തിലെ ഇടതുപക്ഷവും കര്‍ണാടകയിലെ ജെഡിഎസും തമിഴ്‌നാട്ടിലെ ഡിഎംകെയും തെലങ്കാനയിലെ ടിആര്‍എസും ശക്തി വര്‍ധിപ്പിച്ചുവെന്നും സര്‍വ്വേ പറയുന്നു. ബിജെപി വിരുദ്ധ വികാരമാണ് പ്രാദേശിക പാര്‍ട്ടികളുടെ നില മെച്ചപ്പെടുത്തിയതിലുള്ള പ്രധാന ഘടകമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സര്‍വ്വേ പ്രകാരം ദക്ഷിണേന്ത്യയിലെ 63ശതമാനം ജനങ്ങളും മോദി ഭരണത്തിന് എതിരാണ്. മോദി സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ ജനവികാരം നിലനില്‍ക്കുന്നത് തമിഴ്‌നാട്ടിലാണ്. 75ശതമാനം ജനങ്ങളും ബിജെപിക്ക് എതിരാണ്. തെലങ്കാനയില്‍ 63ശതമാനം ജനങ്ങള്‍ ബിജെപിക്ക് എതിരാണ്. ആന്ധ്രയില്‍ 68ശതമാനം ജനങ്ങള്‍ മോദിക്ക് എതിരായി കഴിഞ്ഞു. കേരളത്തില്‍ 64ശതമാനം ജനങ്ങള്‍ മോദിയെ വെറുക്കുന്നു. 

19 സംസ്ഥാനങ്ങളില്‍ നിന്നായി 15,859 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. രാജ്യത്ത് മോദി വിരുദ്ധ വികാരം ശക്തമാണെന്നും സര്‍വ്വേ ചൂണ്ടികാണിക്കുന്നു. ന്യൂനപക്ഷങ്ങളില്‍ നല്ലൊരു ശതമാനവും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് ആഗ്രഹിക്കുന്നില്ല. ബിജെപി ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഹിന്ദുക്കള്‍ക്കിടയിലും സമ്മിശ്ര പ്രതികരണമാണ്. 42 ശതമാനം ഹിന്ദുക്കള്‍ മോദി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com