ന്യൂഡൽഹി: താജ്മഹലിനോട് ചേർന്നുള്ള പള്ളിയിൽ നമസ്കാരത്തിന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി. പ്രദേശത്ത് താമസിക്കുന്നവർക്ക് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മാത്രമാണ് അനുമതി. താജ്മഹലിലെ നമസ്കാരം സംബന്ധിച്ച് ജൂലൈയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി.
നമസ്കാരത്തിനുവേണ്ടി അംഗശുദ്ധി വരുത്തുന്നതിനുള്ള, പള്ളിയോട് ചേർന്നുള്ള ജലസംഭരണി പൊളിച്ചുനീക്കി. താജ്മഹലിന്റെ സുരക്ഷ പരിഗണിച്ച് പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നത് വിലക്കിയ പ്രാദേശിക ഭരണകൂടത്തിന്റെ നടപടി ജൂലൈയില്‍ സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
അതേസമയം, എഎസ്ഐയുടെ നടപടിയിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. വര്‍ഷങ്ങളായി നമസ്കാരം തുടരുന്ന പള്ളിയില്‍ ഇത്തരമൊരു വിലക്കിന് ന്യായമില്ലെന്ന് താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി അധ്യക്ഷന്‍ സയ്യിദ് ഇബ്രാഹീം ഹുസൈന് സൈദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മുസ്ലിംവിരുദ്ധ സമീപനങ്ങളുടെ ഭാഗമാണ് വിലക്കെന്നും ഇക്കാര്യത്തില്‍ ആര്‍ക്കിയോളജിക്കൽ സര്‍വേ ഒാഫ് ഇന്ത്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ