ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർസിലിൽ ഇന്ത്യ-ചൈന അതിർത്തിയിൽ എത്തിയ പ്രധാനമന്ത്രി സൈനികരോടൊപ്പം ദീപാവലി മധുരം പങ്കിട്ടു. രാവിലെ കേദാർനാഥ് ശിവക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയ ശേഷമാണ് മോദി അതിർത്തിയിലെത്തിയത്.
രാജ്യത്തിന്റെ ശക്തിയും സുരക്ഷയുമാണ് അതിർത്തി കാക്കുന്ന സൈനികരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയുടെ സുരക്ഷയും 125 കോടി ഇന്ത്യൻ പൗരൻമാരുടെ സ്വപ്നവും സാധ്യമാക്കുന്നതിന് പ്രാപ്തിയുള്ള സൈനികരാണ് വിദൂരമായ മഞ്ഞുമലകളിൽ ജോലി ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലി നന്മ പരത്തുന്ന വെളിച്ചത്തിന്റെ ആഘോഷമാണ്. ജവാൻമാർ അവരുടെ സമര്‍പ്പണത്തിലൂടെയും അച്ചടക്കത്തിലൂടെയും സുരക്ഷയുടെയും നിര്‍ഭയത്വത്തിന്റെയും വെളിച്ചം പരത്തുന്നവരാണ്. ആർഎസ്എസ് അംഗമായതോടെ, സൈനികരെ പോലെ അച്ചടക്കമുള്ളവരാകാൻ അവസരം ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വടക്കന്‍ കശ്മീരിലെ ഗുരെസ് മേഖലയില്‍ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. അതിന് മുന്‍പ് ഉള്ള വര്‍ഷങ്ങളിലും സൈനികര്‍ക്കൊപ്പമായിരുന്നു അദ്ദേഹം ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രിയായ ശേഷം ഇത് പത്താം തവണയാണ് നരേന്ദ്രമോദി ഉത്തരാഖണ്ഡിലെത്തുന്നത്.
അരുണാചല്‍ പ്രദേശിലെ അന്ദ്ര ലാ-ഓംകാറിലും അനിനിയിലുമുള്ള സൈനികര്‍ക്കൊപ്പമാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ദീപാവലി ആഘോഷിക്കുന്നത്. ഇവിടെ സൈനികരുടെ കുടുംബാംഗങ്ങളുമായും പ്രതിരോധമന്ത്രി സംവദിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ സൈനികര്‍ക്കുള്ള ദീപാവലി സമ്മാനമായി നല്‍കും.
പഞ്ചാബിലെ വാഗ അതിർത്തിയിൽ ഇന്ത്യൻ സൈന്യം പാക് റേഞ്ചേഴ്സിന് ദീപാവലി മധുരം കൈമാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ