ഭോപ്പാല്‍: എട്ട് വർഷത്തിനിടയിൽ 30 കൊലപാതകങ്ങൾ നടത്തിയ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. നാല്‍പ്പത്തെട്ടുകാരനായ ആദേശ് കാബ്രാ ആണ് അറസ്റ്റിലായത്. ആദേശിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യംചെയ്യലിനിടെയാണ് ഞെട്ടിക്കുന്ന കൊലപാതകപരമ്പര പുറത്തുവന്നത്.
തയ്യൽ ജോലി ചെയ്തിരുന്ന ഇയാൾ കൂടുതൽ പണം സമ്പാദിക്കാൻ ലക്ഷ്യമിട്ട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സംഘങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് കൊലപാതകം പാർട്ട് ടൈം ജോലിയാക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. വാഹനാപകടത്തിൽ മകന് പരിക്കേറ്റതോടെ കൂടുതൽ പണം ആവശ്യമായത് വീണ്ടും കൊലപാതകങ്ങൾ ചെയ്യാൻ തന്നെ നിർബന്ധിതനാക്കിയെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞത്.
മോഷണത്തിന് ശേഷം കൊലപ്പെടുത്തുന്നതല്ലാതെ ക്വട്ടേഷന്‍ അനുസരിച്ചും ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ആദേശ് തുറന്നുപറഞ്ഞു. ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് 50 ടണ്‍ ഇരുമ്പുമായി പോയ ട്രക്ക് കണ്ടെത്താനുള്ള അന്വേഷണമാണ് ആദേശിനെ കുടുക്കിയത്. മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ കൊലപാതകം നടത്തിയിട്ടുണ്ട്.
ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് 2014ല്‍ ഇയാളെ പിടികൂടിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മദ്യവും ലഹരിയും നല്‍കി മയക്കി കിടത്തിയ ശേഷമായിരുന്നു മോഷണം. മോഷണ ശ്രമങ്ങളിൽ തെളിവുകൾ കുടുക്കിതുടങ്ങിയതോടെയാണ് ഇയാള്‍ ഇരകളെ കൊലപ്പെടുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50ലേറെ സിം കാര്‍ഡുകളും 45ഓളം മൊബൈല്‍ ഫോണുകളും ഇയാള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ