മൂഡീസ് പറയുന്നതല്ല കാര്യം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രശ്‌നങ്ങള്‍ നേരിടുന്നതായി തുറന്ന് പറഞ്ഞ് എസ് ആന്‍ഡ് പി 

രാജ്യത്തിന്റെ വായ്പക്ഷമത അളക്കുന്ന റേറ്റിങില്‍ മാറ്റം വരുത്താതെയുളള റിപ്പോര്‍ട്ടാണ് എസ്ആന്‍ഡ് പി പുറത്തുവിട്ടത്.
മൂഡീസ് പറയുന്നതല്ല കാര്യം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രശ്‌നങ്ങള്‍ നേരിടുന്നതായി തുറന്ന് പറഞ്ഞ് എസ് ആന്‍ഡ് പി 

ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതായുളള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വായ്പക്ഷമത അളക്കുന്ന റേറ്റിങില്‍ മാറ്റം വരുത്താതെയുളള റിപ്പോര്‍ട്ടാണ് എസ്ആന്‍ഡ് പി പുറത്തുവിട്ടത്. 'ബിബിബി മൈനസ്' ആയി തന്നെയാണ് റേറ്റിങ് നിലനിര്‍ത്തിയത്. ഇത് തൊട്ടുതാഴെയുളള മോശം ഗ്രേഡിന് ഒരു പടി മുകളില്‍ ആണെന്ന വ്യത്യാസം മാത്രം.ഇന്ത്യയുടെ ഭാവി സ്ഥിരതയുളളതാണെന്ന വീക്ഷണവും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് എസ് ആന്‍ഡ് പി പുറത്തുവിട്ടത്. പെരുകുന്ന ധനകമ്മിയും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും വര്‍ധിച്ച പൊതുകടവുമാണ് റേറ്റിങ് ഉയര്‍ത്തുന്നതിന് തടസ്സമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അതേസമയം ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം കേന്ദ്രസര്‍ക്കാരിന് താല്ക്കാലിക ആശ്വാസം നല്‍കും. 

കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ റേറ്റിങില്‍ നിന്നും വ്യത്യസ്തമായി ഇറങ്ങിയ പുതിയ റിപ്പോര്‍ട്ട് ് കേന്ദ്രസര്‍ക്കാരിന് ക്ഷീണമാകും. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി കൊണ്ടുളള റിപ്പോര്‍ട്ടാണ് മൂഡീസ് പുറത്തുവിട്ടത്. വായ്പക്ഷമതയുടെ അളവുകോലായ റേറ്റിങ് ബിഎഎ3 ല്‍ നിന്നും ബിഎഎ2 ആയിട്ടാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച സാമ്പത്തിക പരിഷ്‌ക്കരണ നടപടികളാണ് റേറ്റിങ് ഉയര്‍ത്താന്‍ കാരണമെന്ന് മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌ക്കരണ നടപടികളുടെ അംഗീകാരമാണ് ഈ റേറ്റിങ് ഉയര്‍ത്തല്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. 

അതേസമയം ഇന്ത്യയുടെ ഭാവിയെ മുന്‍നിര്‍ത്തി സ്ഥിരത എന്ന വീക്ഷണം എസ്ആന്‍ഡ് പി നല്‍കിയത് കേന്ദ്രത്തിന് നേരിയ ആശ്വാസം നല്‍കും. അടുത്ത രണ്ടുവര്‍ഷം ഇന്ത്യ ശക്തമായ സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇന്ത്യയുടെ വിദേശനാണ്യശേഖരവും, ധനകമ്മി നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന സാമ്പത്തിക അച്ചടക്ക നടപടികളിലും പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ടായിരുന്നു എസ്ആന്‍ഡ് പി യുടെ റിപ്പോര്‍ട്ട്. ഈ അനുകൂല ഘടകങ്ങള്‍ കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും, പൊതുകടം ഉയരുന്നതും അടക്കമുളള പ്രതികൂല സാഹചര്യങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com