ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് പകരം ലഭിച്ചത് കല്ലും മണ്‍കട്ടയുമാണെന്ന ഉപഭോക്താക്കളുടെ വ്യാപകമായ പരാതിക്ക് പിന്നില്‍ തട്ടിപ്പ് സംഘമാണെന്ന പരാതിയുമായി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനം ഫ്‌ലിപ്കാര്‍ട്ട്. ഫ്‌ലിപ്കാര്‍ട്ട് നോഡല്‍ ഓഫീസര്‍ മൂര്‍ത്തി എസ് എന്‍ സൈബര്‍ക്രൈം പൊലീസില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി പരാതി നല്‍കി.
ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളെതുടര്‍ന്ന് പണം തിരികെ നല്‍കിയവകയില്‍ ഫ്‌ലിപ്കാര്‍ട്ടിന് കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഏകദേശം 1.6കോടി രൂപയോളം തിരികേനല്‍കേണ്ടിവന്നിട്ടുണ്ടെന്നും കമ്പനി പറയുന്നു. 2016ജനുവരിക്കും 2017നവംബറിനും ഇടയിലാണ് കമ്പനിക്ക് വ്യാപകമായി ഇത്തരം പരാതികള്‍ ലഭിച്ചുകൊണ്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വിലകൂടിയ ഉല്‍പന്നങ്ങളായ സ്മാര്‍ട്ട്‌ഫോണ്‍, ക്യാമറ പോലുള്ളവ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ചത് ഇഷ്ടികയും ചെളിക്കട്ടയും മറ്റുമാണെന്ന് അറിയിച്ചുകൊണ്ട് കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇത്തരത്തില്‍ പരാതിപ്പെട്ടവരില്‍ പലരും തങ്ങള്‍ക്ക് ലഭിച്ച കല്ലുകളുടെയും മറ്റും ഫോട്ടൊ സഹിതമാണ് പരാതി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ശരിയായ പരിശോധനകള്‍ നടത്താതെയാണ് കമ്പനി ഇവര്‍ക്ക് പണം മടക്കി നല്‍കിയിരുന്നത്. എന്നാല്‍ പണം തിരികെ നല്‍കാനായി അയച്ചുകൊടുത്ത ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് കമ്പനിക്ക് തട്ടിപ്പാണോ എന്ന സംശയമുണ്ടായതെന്നും പൊലീസ് പറഞ്ഞു. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പല തവണ ഒരേ അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചതാണ് സംശയങ്ങള്‍ ബലപ്പെടുത്തിയത്. ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ഏതെങ്കിലും തട്ടിപ്പ് സംഘമാണോ എന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ സംശയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ