ലൈംഗിക ദാരിദ്ര്യം ബാധിച്ച മലയാളികള്‍ ആ കവിത പിന്‍വലിപ്പിച്ചു

ജലീഷ ഉസ്മാന്‍ ഫേസ്ബുക്കിലെഴുതിയ കവിതയെ സദാചാരവാദികള്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് പിന്‍വലിപ്പിച്ചു
ലൈംഗിക ദാരിദ്ര്യം ബാധിച്ച മലയാളികള്‍ ആ കവിത പിന്‍വലിപ്പിച്ചു

കൊല്ലം കുളത്തൂപ്പുഴയില്‍ഏഴുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ ഫേസ്ബുക്കിലെഴുതിയ കവിതയെ സദാചാരവാദികള്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് പിന്‍വലിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കപ്പെട്ട നന്ദി എന്ന കവിതയാണ് ഫേസ്ബുക്ക് നീക്കിയിരിക്കുന്നത്. ണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍
ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും
നന്ദി പറയേണ്ടത്‌ എന്ന് തുടങ്ങുന്ന കവിതയിലൂടെ ലൈംഗിക ദാരിദ്ര്യം ബാധിച്ച മലയാളി പുരുഷന്‍മാരെ ജലീഷ കണക്കിന് വിമര്‍ശിച്ചിരുന്നു. 

എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നും റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി എന്ന് കവിത പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ജലീഷ ഫേസ്ബുക്കില്‍ കുറിച്ചു. 

സദാചാരവാദികള്‍ ഫേസ്ബുക്കില്‍ പിന്‍വലിപ്പിച്ച ജലീഷയുടെ കവിത സമകാലികമലയാളം പ്രസിദ്ധീകരിക്കുന്നു. 

ണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയില്‍
ജീവന്‍ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കില്‍ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയില്‍
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയില്‍
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ള്‍ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയില്‍ വച്ചു ലാളിക്കുമ്പോള്‍
വീര്‍ത്തുവീര്‍ത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കില്‍ മാത്രം ചലിപ്പിച്ച്
നിര്‍വൃതി പൂണ്ടതിന്..
സ്‌കൂളിലേക്ക് പോകും വഴി
തത്തമ്മകള്‍ മുട്ടയിട്ട
റബ്ബര്‍ തോട്ടങ്ങള്‍
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പില്‍
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുചന്‍ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാന്‍
അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകര്‍ത്തിയ ഫോണ്‍
കീശയിലിട്ട്
'പരാതി കൊടുക്കരുതെന്ന്,
കൊടുത്താല്‍ ഇത് വൈറല്‍ ആക്കുമെന്ന്'
മാത്രം പറഞ്ഞ്
പോവാന്‍ അനുവധിച്ചതിന്..
ട്രെയിനില്‍ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിന്‍ സീറ്റില്‍
തലയോട്ടി തകര്‍ക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകള്‍ക്കടിയില്‍ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദര്‍ഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്..!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com