മോസ്ക്കോ: ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ അനായാസം കയറി ലോകശ്രദ്ധ നേടിയ റഷ്യന്‍ സ്പൈഡര്മാന് എന്നറിയപ്പെടുന്ന പാവല്‍ ഗോഗുലാന് അറസ്റ്റിൽ. കഴിഞ്ഞ ദിവസം കൊളംബിയയിലെ മെഡലിനിലുള്ള 12 നില കെട്ടിടത്തിന് മുകളിൽ കയറി തന്റെ സാഹസികത പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് പാവൽ അറസ്റ്റിലായത്. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമാം വിധത്തില്‍ കെട്ടിടത്തില്‍ കയറിയതിനാണ് 25കാരനെ പൊലീസ് പൊക്കിയത്.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിടങ്ങളുടെ മുകളിൽ വലിഞ്ഞു കയറുകയെന്ന സാഹസിക വിനോദമാണ് പാവലിന്റെ മുഖ്യമായ പരിപാടികൾ. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ പരാഗ്വെ, പെറു, ബൊളീവിയ, ഇക്വഡോർ എന്നിവിടങ്ങളിൽ തന്റെ പ്രകടനം നടത്തിയ ശേഷമാണ് ഇയാൾ കൊളംബിയയിൽ എത്തിയത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് മെഡലിനിൽ പാവൽ സാഹസിക പ്രകടനം നടത്തിയത്. എന്നാൽ അത് അറസ്റ്റിൽ കലാശിച്ചു. സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയായിരുന്നു ഈ പ്രകടനം. കേവലം പത്തു മിനുട്ട് കൊണ്ട് കെട്ടിടത്തിന് മുകളില്‍ എത്തിയപ്പോള്‍ പാവലിനെ കാത്ത് ടെറസിന് മുകളിൽ പൊലീസുണ്ടായിരുന്നു.
ഏതാണ്ട് 50ഓളം രാജ്യങ്ങളിലെ 200ഓളം കെട്ടിടങ്ങൾക്ക് മുകളിൽ കയറിയതിന്റെ മുൻ പരിചയമുള്ള ആളാണ് റഷ്യൻ സ്പൈഡർ മാൻ. അറസ്റ്റിലായതൊന്നും പാവലിനെ ബാധിക്കുന്നില്ല. 2,716 അടി ഉയരമുള്ള ബുർജ ഖലീഫയുടെ മുകളിൽ കയറണമെന്നാണ് തന്റെ ലക്ഷ്യമെന്ന് പാവൽ ഗോഗുലാൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ