മത്സരം ചെന്നൈയില്‍ തന്നെ; ഐപിഎല്ലിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് രാജീവ് ശുക്ല

കാവേരി പ്രശ്‌നത്തിന്റെ പേരില്‍ ചെന്നൈയിലെ ഐപിഎല്‍ വേദി മാറ്റില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല.
മത്സരം ചെന്നൈയില്‍ തന്നെ; ഐപിഎല്ലിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് രാജീവ് ശുക്ല

ചെന്നൈ: കാവേരി പ്രശ്‌നത്തിന്റെ പേരില്‍ ചെന്നൈയിലെ ഐപിഎല്‍ വേദി മാറ്റില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കും. ഐപിഎല്ലിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും രാജീവ് ശുക്ല അഭ്യര്‍ത്ഥിച്ചു.ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 

നേരത്തെ കാവേരി നദീജല തര്‍ക്കത്തിന്റെ പേരില്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ ഹോം മല്‍സരങ്ങളില്‍ ചിലതു കേരളത്തിലേക്കു മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍നിന്ന് ഐപിഎല്‍ ടീമുകള്‍ രംഗത്തില്ലാത്ത സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം മൈതാനമാക്കാന്‍ കേരളത്തെ പരിഗണിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഐപിഎല്‍ മല്‍സരങ്ങള്‍ക്കായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കെസിഎ സന്നദ്ധത അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം ചെന്നൈയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. 

കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതു വരെ ഐപിഎല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന വാദമുയര്‍ത്തി തമിഴ്‌നാട്ടില്‍ പ്രചാരണം വ്യാപകമാണ്. ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തും രംഗത്തെത്തിയിരുന്നു. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, തമിഴ്‌നാട്ടിലെ സ്വതന്ത്ര എംഎല്‍എ ടി.ടി.വി. ദിനകരന്‍ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com