ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പ് നൽകി എന്ന തരത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വാർത്ത നിഷേധിച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. ഗാംഗുലിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് കോഹ്‌ലിക്ക് മുന്നറിയിപ്പെന്ന രീതിയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണെന്നും താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി. മുൻ നായകന്റെ വിലയിരുത്തലുകൾ എന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വൻ വിവാദങ്ങൾക്കും കാരണമായി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉടച്ചു വാർത്താൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും മുരളി വിജയും അജിൻക്യ രഹാനയും കുറച്ചു കൂടി നിശ്ചയദാർഢ്യം കാണിക്കണമെന്നും കോഹ്‌ലിയുടെ ക്യാപ്റ്റൻസിയാണ് ഇംഗ്ലണ്ടിനെതിരായ തോൽവിക്കു കാരണമെന്നു കരുതുന്നില്ലെന്നും പോസ്റ്റിലുണ്ട്. ആര് ക്യാപ്റ്റനായാലും വിജയങ്ങളിൽ അഭിനന്ദനം ഏറ്റുവാങ്ങുന്നതു പോലെ പരാജയങ്ങളിൽ വിമർശനങ്ങളും സ്വാഭാവികമാണ്. തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഈ ടീമിന് സാധിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ടീമിലുള്ളവർക്ക് മികവു കാട്ടാൻ കൂടുതൽ അവസരം നൽകുകയാണ് കോഹ്‍ലി ചെയ്യേണ്ടത്. ഫോമില്ലായ്മയുടെ പേരിൽ താരങ്ങളെ പുറത്തിരുത്തും മുൻപ് അവർക്ക് മതിയായ അവസരം നൽകണം. പേസിനും സ്വിങ്ങിനും ആവശ്യത്തിലധികം പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിൽ ടീമിൽ നിന്ന് പുറത്താക്കുന്നത് ശരിയല്ലെന്നും ഗാംഗുലിയുടെ പേരിലുള്ള പോസ്റ്റിൽ പറഞ്ഞിരുന്നു.
അതേസമയം തന്റെ പേരിലുള്ള ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നും ഇത് വാർത്തയാക്കരുതെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു. താൻ അത്തരം മുന്നറിയിപ്പുകളൊന്നും ആർക്കും നൽകിയിട്ടില്ല. വ്യാജ അക്കൗണ്ടിന്റെ വിവരം ഇൻസ്റ്റഗ്രാം അധികൃതരെ അറിയിക്കുമെന്നും ഗാംഗുലി ട്വിറ്ററിലൂടെ അറിയിച്ചു. എന്തായായും ഗാംഗുലിയുടെ പ്രതികരണത്തിനു പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ