കൊച്ചി: കേരളാബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടു വിജയങ്ങളോടെ ലാലിഗ വേൾഡ് കിരീടം ജിറോണ എഫ്സി സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാലെണ്ണം കൂടി വഴങ്ങിയാണ് പരാജയം ഏറ്റുവാങ്ങിയത്. എറിക് മോർട്ടസ് (42), പെഡ്രോ പോറോ (54), അലക്സ് ഗ്രാനൽ (57), അഡയ് ബെനിറ്റസ് (75), അലക്സ് ഗാർഷിയ (പെനാൽറ്റി91) എന്നിവരാണ് ഗോൾ നേടിയത്.
മെൽബണ്‍ സിറ്റിയെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ജിറോണിനെ 42 മിനിറ്റുകൾ പ്രതിരോധിച്ചുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ വഴങ്ങിയത്. അതും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിൽനിന്നും. ഒരു ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തുറന്നെടുക്കാനായ ജിറോണ പിന്നീട് ഗോൾ വേട്ട നടത്തുകയായിരുന്നു. ഏതാണ്ട് എല്ലാവരും സ്വന്തം പകുതിയലേക്ക് ഇറങ്ങിനിന്നാണ് ബ്ലാസ്റ്റേഴ്സ് ജിറോണയെ പ്രതിരോധിച്ചത്. ഇതിനിടയിൽ വിരൽ എണ്ണം മുന്നേറ്റം ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും ഒന്നുപോലും ജിറോണയുടെ ബോക്സിലേക്കുപോലും എത്തിയില്ല. ആദ്യ പകുതിയിൽ എട്ട് കോർണറുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിനു ഒന്നുപോലും നേടാൻ കഴിഞ്ഞില്ല എന്നതും കളി നിലവാരത്തിനു അടിവരയിടുന്നു. രണ്ടാം പകുതിയിൽ രണ്ടു കോർണറുകൾ കൂടി ബ്ലാസ്റ്റേഴ്സ് വഴങ്ങി. രണ്ടാം പകുതിയിൽ കറേജ് പെക്കുസന്റെ ഫ്രീ കിക്ക് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിനു മത്സരത്തിൽ ഓർത്തിരിക്കാനുള്ള ഏക നിമിഷം. സ്ലൊവേനിയൻ സ്ട്രൈക്കർ പൊപ്ലാട്നിക്കിനെ ബോക്സിനു തൊട്ടടുത്ത് വീഴ്ത്തിയതിനു ലഭിച്ച ഫ്രീ കിക്ക് പെക്കൂസൻ മനോഹരമായി ഇടത് മേൽക്കൂരയിലേക്ക് അടിച്ചെങ്കിലും ജിറോണ ഗോളി തട്ടിയകറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ