ലോകകപ്പ് മുന്നിൽക്കണ്ട് അടുത്ത ഐപിഎല്ലിൽ നിന്ന് ഇന്ത്യൻ പേസ് ബൗളർമാർ വിട്ട് നിൽക്കണമെന്ന നായകൻ വിരാട് കോഹ്‌ലിയുടെ നിർദ്ദേശം നടപ്പിലാകാൻ സാധ്യതല്ല. ഐപിഎൽ ഫ്രാഞ്ചൈസികൾ നായകന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ ഹിറ്റ് മാൻ രോഹിത് ശർമയും ഈ വിഷയത്തിലെ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ. കോഹ്‌ലിയുടെ അഭിപ്രായത്തോട് വിയോജിപ്പാണ് രോഹിതിനുള്ളത്.
ലോകകകപ്പിൽ ഇന്ത്യൻ ബൗളിങിലെ നിർണായ താരങ്ങളാകുമെന്ന് കരുതുന്ന ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും അടുത്ത ഐപിഎല്ലിൽ വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു, ” ലീഗിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയാണെങ്കിൽ, ബുംറ കളിക്കാൻ ഫിറ്റാണെങ്കിൽ, അദ്ദേഹത്തെ വിശ്രമിക്കാൻ താൻ വിടില്ല.”
അതേ സമയം ബിസിസിഐക്കുള്ളിൽ തന്നെ കോഹ്‌ലിയുടെ ഇത്തരത്തിലുള്ള അഭിപ്രായത്തോട് വിയോജിപ്പുകളുണ്ട്. അടുത്ത ഐപിഎൽ മാർച്ച് 29 ന് ആരംഭിച്ച് മെയ് 15-ം തീയതിയാണ് അവസാനിക്കുക. അതായത് ഐപിഎൽ അവസാനിച്ചതിന് ശേഷം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലേക്ക് 15 ദിവസം ദൂരമുണ്ട്. ഇത്ര സമയം വിശ്രമം ലഭിക്കുമെന്നുറപ്പായതിനാൽ താരങ്ങൾ അടുത്ത ഐപിഎൽ ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഒരു ബിസിസിഎെ ഭാരവാഹി പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ