മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ചോദിച്ചു ; കടകംപള്ളി ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി

അലമുറയിട്ട് കരയുന്ന ആളുകളുടെ അടുത്തെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് വാശിപിടിക്കുന്ന ബാലിശമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് ചോദിച്ചു ; കടകംപള്ളി ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം : ഓഖ ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരത്തെ ദുരിതബാധിത മേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിനെ കുറിച്ച് ചോദിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങളുടെ ഉറ്റവരെ കാണാതെ അലമുറയിട്ട് കരയുന്നത് ടെലിവിഷന്‍ ചാനലുകള്‍ അടക്കം സംപ്രേഷണം ചെയ്യുമ്പോഴും, അവരെ കാണാനും മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തിരുവനന്തപുരത്ത് തന്നെയുള്ള മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറായില്ല എന്ന് അവതാരക ചോദിച്ചു. എന്തു ബാലിശമായ ചോദ്യമാണിത്. അലമുറയിട്ട് കരയുന്ന ആളുകളുടെ അടുത്തെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് വാശിപിടിക്കുന്ന ബാലിശമാണെന്ന് മറുപടിയായി കടകംപള്ളി അഭിപ്രായപ്പെട്ടു. 

ആ വാശി ജനാധിപത്യത്തിലെ അവകാശല്ലേ എന്ന് വാര്‍ത്താ അവതാരക ചോദിച്ചപ്പോള്‍, അതൊരു വല്ലാത്ത വാശിയാണെന്നും അനാവശ്യ വാശിയാണെന്നുമാണ് കടകംപള്ളി മറുപടി നല്‍കിയത്.  പോകേണ്ട ആളുകളെല്ലാം കൃത്യമായി പോകുന്നുണ്ട്. എത്തേണ്ട ആളുകളെല്ലാം എത്തുന്നുണ്ട്. അവരെ ആശ്വസിപ്പിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ചെന്നാലെ പൂര്‍ണമാകൂ എന്നൊന്നും കരുതേണ്ട കാര്യമില്ല. മുഖ്യമന്ത്രി പോകേണ്ട സ്ഥലത്ത് മുഖ്യമന്ത്രി കൃത്യമായി പോയിട്ടുണ്ടെന്നും കടകംപള്ളി ചര്‍ച്ചയില്‍ പറഞ്ഞു. 

പൂന്തുറയടക്കമുള്ള ദുരിതബാധിത മേഖലകളില്‍ മുഖ്യമന്ത്രി പോകേണ്ട സ്ഥലമാണ് എന്നു തോന്നുന്നില്ലെങ്കില്‍ പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളതെന്ന് അവതാരക കോണ്‍ഗ്രസ് നേതാവ് കെവി തോമസിനോട് പ്രതികരണം ആരാഞ്ഞു. അങ്ങനെയൊന്നും വ്യാഖ്യാനിച്ച് അപവാദപ്രചരണം നടത്തി അപമാനിക്കാന്‍ സ്രമിക്കാമെന്ന് കരുതരുതെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. 
കടകംപള്ളി സുരേന്ദ്രന്‍, കെ വി തോമസ് എന്നിവര്‍ക്ക് പുറമെ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ്, പ്രഭാകരന്‍ പാലേരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com