ക്രൈസ്തവ സഭകള്‍ ഒരുവര്‍ഷം ഉത്പാദിപ്പിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വൈന്‍

വീര്യം കുറഞ്ഞ വൈനുകളാണ് കുര്‍ബാനയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതെന്ന് ക്രൈസ്തവ സഭകളുടെ വിശദീകരണം 
ക്രൈസ്തവ സഭകള്‍ ഒരുവര്‍ഷം ഉത്പാദിപ്പിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വൈന്‍

തിരുവനന്തപുരം: ക്രൈസ്തവ സഭകള്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന വൈന്‍ ഒരു ലക്ഷം ലിറ്ററെന്ന് കണക്കുകള്‍. ഇത് സംബന്ധിച്ച വൈന്‍ഉത്പാദന ലൈസന്‍സിന്റെ വിവരങ്ങള്‍ പുറത്ത്. എന്നാല്‍ വീര്യമില്ലാത്ത വൈനുകളാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് സഭ നല്‍കുന്ന വിശദീകരണം. 

ദേശീയ പാതകളിലെ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെയാണ് ക്രൈസ്തവ സഭ ഇത്പാദിപ്പിക്കുന്ന വൈനിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. വീര്യമുള്ള വിദേശ നിര്‍മ്മിത മദ്യം മാറ്റി നിര്‍ത്തിയാല്‍ ബിയറിനും കള്ളിനുമുള്ളതിനെക്കാള്‍ വീര്യം വൈനിനാണ് ഉള്ളത്. ബിയറിന് ആറ് ശതമാനവും കള്ളിന് 8.1 ശതമാനവുമാണ് വീര്യമെങ്കില്‍ വൈനിന്റെ വീര്യം 8 മുതല്‍ 15 ശതമാനം വരെയാണ്. 

ബിയറിനെക്കാളും കള്ളിനെക്കാളും വീര്യമുള്ള വൈന്‍ ഉത്പാദിപ്പിക്കുന്നവര്‍ ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന നിലപാട് സ്വീകരിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കുര്‍ബാന ആവശ്യത്തിനായി വീര്യം കുറഞ്ഞ വൈന്‍ ഉത്പാദനമാണ് സഭനടത്തുന്നതെന്നാണ് ഇവരുടെ വിശദീരകരണം. 

വിവിധ ജില്ലകളിലായി ആകെ 24 ലൈസന്‍സുകളാണ് ക്രൈസ്തവസഭകള്‍ക്കുള്ളത്. ഇതില്‍ തിരുവനന്തപുരം സിഎസ്‌ഐക്കും ചങ്ങനാശേരി രൂപതയ്ക്കുമാണ് ഏറ്റവുമധികം വൈന്‍ ഉത്പാദിപ്പിക്കാനുള്ള അനുമതിയുള്ളത്. കോട്ടയം ജില്ലയില്‍ മാത്രം 28, 050 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് അനുമതി. കോഴിക്കോട് 16000 ലിറ്ററും തിരുവനന്തപുരത്ത് 13410 ലിറ്ററും എറണാകുളത്ത് 13077 ലിറ്ററും ഉതപാദിപ്പിക്കാനാണ് അനുമതി.

അതേസമയം പ്രതിവര്‍ഷ വൈന്‍ ഉത്പാദനം 900 ശതമാനം വര്‍ധിപ്പിക്കുന്നതിന് അനുമതി തേടിയുളള ലത്തീന്‍ കത്തോലിക്കാ സഭ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അപേക്ഷ സര്‍ക്കാര്‍ മടക്കിയിരുന്നു. വൈദികരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അതിന് അനുസരിച്ച് കുര്‍ബാനയ്ക്കുള്ള വീഞ്ഞിന്റെ ആവശ്യവും കൂടിയിട്ടിട്ടുണ്ടെന്നാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ ഇത് ആനുപാതികമല്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com