കൊച്ചി: പന്ത്രണ്ടുകാരന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായതിന് പിന്നാലെ രാജ്യത്തെ നിയമവ്യവസ്ഥ ഇന്നേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത നിയമപ്രശ്‌നങ്ങളിലേക്കാണ് സംഭവം നീങ്ങുന്നത്. പന്ത്രണ്ടുകാരനെതിരെ കേസെടുത്തതിന് പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ പതിനേഴുകാരിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത ഇരുവര്‍ക്കുമെതിരേയും കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് പതിനേഴുകാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ ഒരു കേസില്‍ പ്രതിയായി വരുന്നയാള്‍ രണ്ടാമത്തെ കേസില്‍ ഇരയാവുന്നതാണ് കേസിനെ സങ്കീര്‍ണമാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് പോക്‌സോ നിയമത്തില്‍ വ്യക്തതയില്ലാത്തതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കുട്ടികളിലാരാണ് കുറ്റം ചെയ്തതെന്ന് ജുഡീഷ്യല്‍ സംവിധാനം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് അന്വേഷണ സംഘമിപ്പോള്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പതിനേഴുകാരി പന്ത്രണ്ടുകാരന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടത്തിയ ഡിഎന്‍ഐ പരിശോധനയില്‍ പന്ത്രണ്ടുകാരന്‍ തന്നെയാണ് കുട്ടിയുടെ അച്ഛനെന്നും വ്യക്തമായിരുന്നു.
പന്ത്രണ്ടുകാരന്റേയും പതിനേഴുകാരിയുടേയും ജനിച്ചിരിക്കുന്ന കുഞ്ഞിന്റേയും ഭാവി കണക്കിലെടുത്തുള്ള നീക്കമായിരിക്കും ഉണ്ടാവുകയെന്ന് ബാലാവകാശ സമിതി അധ്യക്ഷ ശോഭാ കോശി വ്യക്തമാക്കി. നിലവില്‍ പെണ്‍കുട്ടിയുടെ കൂടെയാണ് കുഞ്ഞുള്ളത്. മതപരമായ വിശ്വാസം കണക്കിലെടുത്താണ് ഗര്‍ഭം അലസിപ്പിക്കാതിരുന്നതെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ