തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി; രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ നിങ്ങളെ പരസ്യമായി എതിര്‍ക്കുന്നതെന്ന് കോടതി
തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി; രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

കൊച്ചി: കൈയേറ്റ വിവാദത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പിഎന്‍ രവീന്ദ്രനും അടങ്ങുന്ന ബെഞ്ച് തള്ളിയത്. നേരത്തെ ഹര്‍ജി പി്ന്‍വലിക്കാന്‍ തോമസ് ചാണ്ടിക്ക് കോടതി അവസരം നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ വിവേക് തന്‍ഖ അറിയിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.

മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമമെന്ന് വാദത്തിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ നിങ്ങളെ പരസ്യമായി എതിര്‍ക്കുന്നതെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ദന്തഗോപുരത്തില്‍ നിന്ന് താഴേക്കിറങ്ങിവന്ന് സാധാരണക്കാരനെ പോലെ നിയമനടപടി സ്വീകരിക്കണം. നിയമത്തെ മാനിക്കുന്നുവെങ്കില്‍ അതാണ് ചെയ്യേണ്ടത്. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ടല്ല നിയമനടപടിയ്ക്ക് ഇറങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകും. മന്ത്രിസ്ഥാനം രാജിവെച്ചശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ വാദിക്കുന്നു എന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും നിങ്ങളെ വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി പറഞ്ഞു. മന്ത്രിയുടെ കേസില്‍ സര്‍ക്കാരാണ് ഒന്നാമത്തെ എതിര്‍കക്ഷിയെന്നും കോടതി അഭിപ്രായപ്പെട്ടു.

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് അറിയിക്കണമെന്ന് രാവിലെ വാദത്തിനിടെ തോമസ് ചാണ്ടിയോട് കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് ഉച്ചയ്ക്ക് ശേഷം കോടതി നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മന്ത്രി സ്ഥാനം രാജിവെച്ചശേഷം നിയമനടപടി നേരിടാന്‍ കോടതി നിര്‍ദേശിച്ചത്. രാവിലെയും വാദത്തിനിടെ ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com