പരാതി നല്‍കിയത് ജൂറി; s### നിയമലംഘനമെന്ന് സെന്‍സര്‍ ബോര്‍ഡ് 

ചിത്രത്തിന്റെ ടൈറ്റില്‍ എന്ന നിലയില്‍ സംവിധായകന്‍ നല്‍കിയ പേര് വ്യത്യസ്ത വ്യഖ്യാനങ്ങള്‍ക്ക് ഇടംനല്‍കുന്നതാണ്.  ഇത് ടൈറ്റില്‍ രജിസ്‌ട്രേഷന്റെ ഉദ്ദേശശുദ്ധിയെ വരെ ചോദ്യം ചെയ്യുന്നതാണെന്ന് ജൂറി
പരാതി നല്‍കിയത് ജൂറി; s### നിയമലംഘനമെന്ന് സെന്‍സര്‍ ബോര്‍ഡ് 

ന്യൂഡല്‍ഹി : സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് ജൂറിയുടെ പരാതിയില്‍. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പുതിയതായി രൂപികരിച്ച ജൂറി മുന്‍പാകെ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചു. ഈ ജൂറിയുടെ പരാതിയിലാണ് ചിത്രത്തിന്റെ സെന്‍സെര്‍ഷിപ്പ് റദ്ദാക്കിയത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ചിത്രത്തിന്റെ പേരിലെ അപാകത ചൂണ്ടികാണിച്ചാണ് ജൂറി കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയത്. ചിത്രത്തിന്റെ ടൈറ്റില്‍ എന്ന നിലയില്‍ സംവിധായകന്‍ നല്‍കിയ പേര് വ്യത്യസ്ത വ്യഖ്യാനങ്ങള്‍ക്ക് ഇടംനല്‍കുന്നതാണ്.  ഇത് ടൈറ്റില്‍ രജിസ്‌ട്രേഷന്റെ ഉദ്ദേശശുദ്ധിയെ വരെ ചോദ്യം ചെയ്യുന്നതാണെന്ന് ജൂറിയുടെ പരാതിയില്‍ പറയുന്നതായി സെന്‍സര്‍ഷിപ്പ് റദ്ദാക്കി കൊണ്ടുളള ഉത്തരവില്‍ പറയുന്നു.  പേരിന്റെ സ്ഥാനത്ത് 's### durga' എന്നാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. 

ഇതിന് പുറമേ ചിത്രത്തിന് ആദ്യം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത് സെക്‌സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗയാക്കി മാറ്റിയതിനെ തുടര്‍ന്നാണ് . ഇതിന് പുറമേ ചില അശ്ലീല പദങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് ഇതില്‍ ഭേദഗതികള്‍ വരുത്താന്‍ സംവിധായകന്‍ തയ്യാറായതായും ഉത്തരവില്‍ പറയുന്നു. 

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേരിന്റെ പേരിലായിരുന്നു ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നു മാറ്റുകയായിരുന്നു. സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ജൂറിയാണ് എസ് ദുര്‍ഗ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് സനല്‍ കുമാര്‍ ശശിധരന്റെ ചിത്രവും രാജിവ് ജാദവിന്റെ ന്യൂഡും ഒഴിവാക്കിക്കൊണ്ടാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്തിമ പട്ടിക പുറത്തിറക്കിയത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേരള ഹൈക്കോടതിക്ക് ഈ ഹര്‍ജി കേള്‍ക്കാന്‍ അധികാരമില്ലെന്ന മന്ത്രാലയത്തിന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

ജൂറി അധ്യക്ഷനെയോ അംഗങ്ങളെയോ അറിയിക്കാതെയാണ് മന്ത്രാലയം പട്ടികയില്‍ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനും ഏതാനും അംഗങ്ങളും രാജിവയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com