താജ്മഹലിനൊപ്പം നിന്നതിന് കേരള ടൂറിസം വകുപ്പിനെതിരെ കൊലവിളി നടത്തി സംഘപരിവാര്‍ അനുകൂലികള്‍

ട്വിറ്ററിലും ഫേസ്ബുക്കിലും കേരള ടൂറിസത്തിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.
താജ്മഹലിനൊപ്പം നിന്നതിന് കേരള ടൂറിസം വകുപ്പിനെതിരെ കൊലവിളി നടത്തി സംഘപരിവാര്‍ അനുകൂലികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചരിത്രസ്മാരകമായ താജ്മഹലിന് അഭിവാദ്യമര്‍പ്പിച്ച സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ട്വീറ്റിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ അധിക്ഷേപവര്‍ഷം. ഇന്ത്യയെ കണ്ടെത്താന്‍ പ്രചോദനമാകുന്ന താജ്മഹലിനെ ദൈവത്തിന്റെ സ്വന്തം നാട് വണങ്ങുന്നു എന്ന് കാപ്ഷനോടുകൂടിയാണ് കേരള ടൂറിസം വകുപ്പ് നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററിലും ഫേസ്ബുക്കിലും കേരള ടൂറിസത്തിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാല്‍ അധിഷേപിച്ചുള്ള കമന്റുകള്‍ക്ക് ഒരു പഞ്ഞവുമില്ല.

സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നേരത്തെയും സംഘികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതില്‍ നിന്ന് അധികം വ്യത്യാസമില്ലാത്ത ട്വീറ്റുകളും കമന്റുകളുമാണ് കേരള ടൂറിസത്തിനെതിരെയും ഉണ്ടായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സംസ്ഥാനത്തെ അധിക്ഷേപിക്കുന്നതുമായ കമന്റുകളുമായി ഒരു സംഘം രംഗത്തെത്തുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കമന്റുകള്‍ക്ക് മറുപടിയുമായി കേരളീയരും ഇതര സംസ്ഥാനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

താജ്മഹന്‍ ശിവക്ഷേത്രമായിരുന്നു എന്നും, യഥാര്‍ഥ പേര് തേജോമഹല്‍ എന്നായിരുന്നു എന്നുമായിരുന്നു ബിജെപി എംപിയായ വിനയ് കയ്താറിന്റെ വാദം. ഷാജഹാന്‍ ഇത് കയ്യടക്കുകയും ഇവിടെയുണ്ടായിരുന്ന ശിവലിംഗം എടുത്തുമാറ്റുകയായിരുന്നു എന്നും വിനയ് കയ്താര്‍ അവകാശപ്പെടുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും, അത് ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ആയ സംഗീത് സോമിന്റെ പ്രതികരണം.

താജ്മഹലിനെതിരെയുണ്ടായ വിവിധ പരാമര്‍ശങ്ങള്‍ക്ക് മറുപടിയെന്ന രീതിയിലാണ് കേരള ടൂറിസം വകുപ്പിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സംസ്ഥാനത്തെ അധിക്ഷേപിക്കുന്നതുമായ കമന്റുകളുമായി ഒരു സംഘം രംഗത്തെത്തുകയായിരുന്നു. കേരളം മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും ആര്‍എസ്എസുകാരെ ഇവിടെ കൂട്ടകൊലചെയ്യുന്നുവെന്നുമുള്ള സംഘപരിവാര്‍ പ്രചരണം ഏറ്റെടുത്തവരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കേരളീയര്‍ വേണമെങ്കില്‍ താജ്മഹലിനെ സ്വന്തം ചെലവില്‍ ഇന്ത്യയില്‍ പുതുതായി പണികഴിപ്പിച്ചുകൊള്ളാനെല്ലാം ട്രോളന്‍മാര്‍ പറയുന്നുണ്ട്. 

എന്നാല്‍, യുപി എംപിമാരും ബിജെപി നേതാക്കളും താജ്മഹലിനെ മനപ്പൂര്‍വ്വം കരിവാരി തേക്കാന്‍ ശ്രമിക്കുമ്പോള്‍ കേരള ടൂറിസം വകുപ്പിന്റെ നടപടി സംഘികള്‍ക്കെതിരെയുള്ള ഗംഭീര ട്രോളായി എന്ന് പ്രശംസിക്കുന്നവരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com