തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം : കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും

തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ നിയമപരമായ നടപടി എടുക്കണമെന്നും റവന്യൂമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം : കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും

തിരുവനന്തപുരം :  ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭയുടെ പരിഗണനയില്‍. കളക്ടറുടെ റിപ്പോര്‍ട്ടും, അതിന്മേല്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടും മന്ത്രിസഭ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ നിയമപരമായ നടപടി എടുക്കണമെന്നും റവന്യൂമന്ത്രി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. 

തോമസ് ചാണ്ടിയുടെ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നവെന്ന അഭിപ്രായമാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കുമുള്ളത്. റവന്യൂ വകുപ്പ് നടപടിയുമായി മുന്നോട്ടുപോകുകയാണെന്നും അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനം എടുക്കണമെന്നും റവന്യൂമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുന്‍ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യൂമന്ത്രി മന്ത്രിസഭായോഗത്തില്‍ ആവശ്യമുന്നയിക്കും. 

തോമസ് ചാണ്ടി വിഷയത്തില്‍ റവന്യൂമന്ത്രി ഏകപക്ഷീയമായി നടപടി സ്വീകരിക്കേണ്ടെന്നും, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനും സിപിഐ നേതൃത്വവും റവന്യൂമന്ത്രിയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാകും തോമസ് ചാണ്ടി വിശദീകരിക്കുക. കൂടാതെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ, നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്നും തോമസ് ചാണ്ടി ഉന്നയിക്കും. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തയ്യാറായേക്കുമെന്നും സൂചനയുണ്ട്. 

ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ കേസുള്ളപ്പോള്‍ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കൈയേറ്റം സംബന്ധിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. 

തോമസ് ചാണ്ടിയുടെ ആരോപണ വിധേയമായ കെട്ടിടങ്ങളുടെ രേഖകള്‍ ഏഴു ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയും ലേക് പാലസ് റിസോര്‍ട്ടിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴുദിവസത്തിനകം മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍, അത് അനധികൃത കെട്ടിടമായി കണക്കാക്കി പൊളിച്ചുകളയുമെന്നും, അതിന്റെ ചെലവ് കമ്പനിയില്‍ നിന്നും ഈടാക്കുമെന്നും ആലപ്പുഴ നഗരസഭാ സെക്രട്ടറി നല്‍കിയ നോട്ടീസില്‍ അറിയിച്ചു. 

അതേസമയം മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെ  പ്രതിപക്ഷവും നിലപാട് ശക്തമാക്കുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള  തുടര്‍ സമരപരിപാടികള്‍ ഇന്നു തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും.  സോളാര്‍ വിഷയത്തിലെ മുന്നണിയുടെ രാഷ്ട്രീയപ്രചാരണ പരിപാടികളും, 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയുടെ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com