കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴയ്ക്ക ശമനമില്ല

കാലവര്‍ഷം കനത്തതിനാല്‍ പാലക്കാട് ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് - പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു 
കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴയ്ക്ക ശമനമില്ല

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം രാവിലെ 9 മണിക്ക് ചേരും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വയനാട്, ഇടുക്കി, പത്തനം തിട്ട ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മറ്റ്  ജില്ലകളില്‍ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും നിരീക്ഷിക്കുന്നു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തി. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിലും ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇപ്പോള്‍ മഴക്ക് നേരിയ ശമനമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നീരൊഴുക്കിന് ശക്തി കൂടി. അപകടസാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. 

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വെള്ളച്ചാട്ടം ഇത്ര ശക്തമാകുന്നുത്. അതിരപ്പിള്ളി, വാഴച്ചാല്‍ കാടുകളില്‍ തുടര്‍ച്ചയായി മഴ പെയ്തതാണ് വെള്ളം കൂടാന്‍ കാരണം. ഒപ്പം പെരിങ്ങല്‍കുത്ത്, ഷോഷയാര്‍ ഡാമുകള്‍ തുറന്നുവിട്ടതും ജലനിരപ്പുയരാന്‍ കാരണമായെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് റാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അടുത്ത ഒരാഴ്ചത്തേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. അതിപ്പിള്ളി, മലക്കപ്പാറ ഭാഗത്തേക്കുളള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ക്കിടെ ഇത് രണ്ടാം തവണയാണ് സഞ്ചാരികള്‍ക്ക് നിയന്ത്രമേര്‍പ്പെടുത്തുന്നത്.  കക്കി ആനത്തോട് ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് കുട്ടനാട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.  പമ്പ അണക്കെട്ടിലും റെഡ് അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. 

ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പമ്പ നദിയില്‍ ഒന്നരയടിയോളം ജലനിരപ്പ് ഉയര്‍ന്നു. ഒഴുക്കും ശക്തമായി. പമ്പാ ഡാമില്‍ നിന്നുള്ള വെള്ളം കൂടി എത്തിയാല്‍ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയരും. ഇതോടെ വീടുകളില്‍ വീണ്ടും വെള്ളം കയറും. പമ്പ നദിയുടെ ഇരുകരയിലുള്ളവര്‍ക്കും  ശബരിമല തീര്‍ത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്ക് കൂടാതെ അമ്പലപ്പുഴ, മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com