കെ.ടി ജലീല്‍ പാര്‍ട്ടിയില്‍ ഇസ്‌ലാമിസം നടപ്പാക്കാന്‍ ശ്രമിക്കുന്നു; സിപിഎമ്മിന് പുതിയ തലവേദന

 സിപിഎം മലപ്പുറം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ പാര്‍ട്ടിക്ക് തലവേദനയായി മന്ത്രി കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ 
കെ.ടി ജലീല്‍ പാര്‍ട്ടിയില്‍ ഇസ്‌ലാമിസം നടപ്പാക്കാന്‍ ശ്രമിക്കുന്നു; സിപിഎമ്മിന് പുതിയ തലവേദന

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ പാര്‍ട്ടിക്ക് തലവേദനയായി മന്ത്രി കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഏര്യ സമ്മേളനങ്ങളില്‍ ജലീലിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വ്യാപക പരാതികളാണ് ഉര്‍ന്നിരിക്കുന്നത്. ജമാ അത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളോടും അവയുടെ പ്രവര്‍ത്തകരോടും ജലീലിന് അമിത താത്പര്യമാണ് എന്ന മട്ടില്‍ എടപ്പാള്‍, പൊന്നാനി ഏര്യ സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്വന്തം താത്പര്യം അടിച്ചേല്‍പ്പിക്കുന്നുവെന്നും വ്യാപകമായി  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്. പിണറായി വിജയനോടുള്ള അമിത ഭക്തിയല്ലാതെ മറ്റെന്താണ് അദ്ദേഹത്തിന്റെ യോഗ്യതയെന്നും വിമര്‍ശനമുണ്ട്. 

കെ.ടി ജലീല്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പരിഗണിക്കാതെ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. മുതലാളിമാരെ സഹായിക്കുന്ന തരത്തിലാണ് ജലീല്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും ആരോപണമുണ്ട്. ഒട്ടുമിക്ക ഏര്യ സമ്മേളനങ്ങളിലും മന്ത്രിയുടെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കെ.ടി ജലീല്‍ പാര്‍ട്ടിയില്‍ ഇസ്‌ലാമിസം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. 

ഫെയ്‌സ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജലീലിനെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കെ.ടി ജലീല്‍ എന്ന ഇസ്‌ലാമിക മന്ത്രിയിലൂടെയല്ല കമ്മ്യൂണിസം നടപ്പാക്കേണ്ടത്. അയാള്‍ ഇസ്‌ലാമിസമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന് ജലീക് കാളിയത്തെന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനിട്ട പോസ്റ്റിന് വ്യാപക പ്രതികരണമാണ് ലഭിക്കുന്നത്

ജലീലിന്റെ വിഷയത്തെ കൂടാതെ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങളും ചര്‍ച്ചയാകും. പി.വി അന്‍വര്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പെയുളളതാണ്. എന്നിട്ടും ചില നേതാക്കളുടെ താത്പര്യം പരിഗണിച്ച് അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കി. എംഎല്‍എ ആയ ശേഷവും ജില്ല ഭരണകൂടം തയാറാക്കിയ റിപ്പോര്‍ട്ട് പോലും അന്‍വറിനെതിരാണ്. സമ്പത്തുളള ആരേയും സ്ഥാനാര്‍ത്ഥിയാക്കുന്ന രീതി തിരുത്തണമെന്ന ആവശ്യം ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com