മതനിരപേക്ഷമല്ലാത്ത സിലബസ്: എറണാകുളം പീസ് സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

രണ്ടാംക്ലാസ് മുതല്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠങ്ങളാണ് ഇവിടെ പഠിപ്പിച്ചു വരുന്നത്. ഇക്കാര്യം ശരിവച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി
മതനിരപേക്ഷമല്ലാത്ത സിലബസ്: എറണാകുളം പീസ് സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതിയുയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. ജില്ലാ കളക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി. 

കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനുകീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാണോയെന്ന് അടുത്ത ദിവസം പുറത്തിറങ്ങുന്ന ഉത്തരവിലേ വ്യക്തതയുണ്ടാവൂ. 

എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകായണ് പൊലീസ് ഇപ്പോള്‍. 

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് പൊലീസ് കേസെടുത്തത്.വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നതാണ് പോലീസിന്റെ പ്രഥമിക റിപ്പോര്‍ട്ടിലുള്ളത്. 

വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍.സി.ഇ.ആര്‍.ടിയോ, സി.ബി.എസ്.്ഇയോ, എസ.സി.ഇ.ആര്‍.ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തി. 

രണ്ടാംക്ലാസ് മുതല്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠങ്ങളാണ് ഇവിടെ പഠിപ്പിച്ചു വരുന്നത്. ഇക്കാര്യം ശരിവച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സി.ബി.എസ്.ഇ അംഗീകാരത്തിനായുള്ള എന്‍ഒസി നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് കേരളത്തില്‍നിന്ന് ആളെ ചേര്‍ക്കുന്നതില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചതിന് എന്‍.ഐ.എ. അന്വേഷണം നേരിടുന്ന അബ്ദുള്‍ റഷീദ്, യാസ്മിന്‍ അഹമ്മദ് എന്നിവര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com