തനിക്ക് മാത്രമാണ് അതിന് ധൈര്യമുണ്ടായത്; താന്‍ ഇപ്പോഴും ആ നടിക്കൊപ്പമെന്ന് ഊര്‍മ്മിള ഉണ്ണി

യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവവിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള ഉണ്ണി
തനിക്ക് മാത്രമാണ് അതിന് ധൈര്യമുണ്ടായത്; താന്‍ ഇപ്പോഴും ആ നടിക്കൊപ്പമെന്ന് ഊര്‍മ്മിള ഉണ്ണി

കോഴിക്കോട്: ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മയുടെ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി ഊര്‍മിള ഉണ്ണി. തനിക്ക് മാത്രമാണ് അതിന് ധൈര്യമുണ്ടായിരുന്നത്. വീട്ടിലെ വേലക്കാരിയെ രണ്ട് ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങിവരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഊര്‍മ്മിള ഉണ്ണ പറഞ്ഞു.

യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവവിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

ഊര്‍മ്മിയുടെ വിശദീകരണം

ഞാന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ എഴുതി വച്ചിരിക്കുന്നത്. സംഭവിച്ചത് ഇതാണ്. യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങള്‍ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവര്‍ ആരാഞ്ഞു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. 

ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിര്‍ബന്ധിച്ചു. ഇത് ചോദിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ വേദിയിലേക്ക് കയറി വന്ന് മൈക്കില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. വേദിയില്‍ കയറിയ ഞാന്‍ ഒറ്റക്കാര്യമാണ് ചോദിച്ചത്, 'നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്' എന്നാണ്. പക്ഷേ, മാധ്യമങ്ങള്‍ ഇതിനെ വളച്ചൊടിച്ചു. ഞാന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയിലായി വാര്‍ത്തകള്‍. ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു ഊര്‍മിള ഉണ്ണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com