മാരാരിക്കുളം: കോഴി വില 87 രൂപയാക്കണമെന്ന് ചാനലിൽ ഇരുന്നു പറയാനേ പറ്റൂവെന്ന് ധനമന്ത്രി തോമസ് ഐസക്. തമിഴ്നാട്ടുകാരാണ് കേരളത്തിൽ വിൽക്കുന്ന കോഴിയുടെ വില നിശ്ചയിക്കുന്നത്. അതു മാറണമെങ്കിൽ സ്വന്തമായി കോഴി വളർത്തി 87 രൂപ നിശ്ചയിച്ച് വിൽക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന ഇറച്ചിക്കോഴി വളർത്തൽ പദ്ധതിയുടെ ധനസഹായ വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിയുടെ നികുതി കുറച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ അതിന്റെ ഗുണം ജനങ്ങൾക്കു കിട്ടണമെങ്കിൽ നമ്മൾ കോഴി ഉത്പാദിപ്പിക്കണം. കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഉടൻ വിപണിയിലിറങ്ങുമെന്ന് ധനമന്ത്രി അറിയിച്ചു. . ഗുണമേന്മയുള്ള ചിക്കൻ വില കുറച്ച് വിൽക്കുമ്പോൾ തമിഴ്നാടൻ ചിക്കന്റെ വിലയും കുറയുമെന്ന് മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ളതും സുരക്ഷിതവും ന്യായവിലയ്ക്ക് ലഭിക്കുന്നതുമായ കേരള ചിക്കൻ ഉൽപാദിക്കുന്നതിനാണ് സർക്കാർ ലക്ഷ്യ മിടുന്നത്. സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനായി ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടമായി 22 പേർക്ക് ഒരുലക്ഷം രൂപ വീതം സബ്സിഡി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ