കോഴിക്കോട്: നാദാപുരത്ത് സിനിമ, സീരിയിൽ മേഖലയിൽ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന വ്യാജ കറൻസി നോട്ട് ഉപയോഗിച്ച് ലോട്ടറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. യഥാർഥ രണ്ടായിരം രൂപയെ വെല്ലുന്ന നോട്ടുമായെത്തിയ മധ്യവയസ്ക്കനാണ് തട്ടിപ്പ് നടത്തിയത്. നാദാപുരം ബസ് സ്റ്റാൻഡിലെ വളയം പൂവ്വംവയൽ സ്വദേശിനി താനിക്കുഴിയിൽ ഗൗരിയുടെ ഉടമസ്ഥതയിലുള്ള കല്ലേരി ലോട്ടറി സ്റ്റാളിലാണ് തട്ടിപ്പ് നടത്തിയത്.
നാദാപുരം ടൗണിൽ ബുധനാഴ്ച്ച രാവിലെ പതിനൊന്നിനാണ് സംഭവം. കടയിൽ തിരക്കൊഴിഞ്ഞ സമയത്തെത്തിയ മധ്യവയസ്കൻ കേരള ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകൾ ജീവനക്കാരിക്ക് നൽകിയ ശേഷം സമ്മാനമുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. സമ്മാനമില്ലെന്ന് പറഞ്ഞതോടെ രണ്ടായിരം രൂപയുടെ വ്യാജ നോട്ട് നൽകി രണ്ട് ടിക്കറ്റുകൾ വാങ്ങി ബാക്കി തുകയുമായി സ്ഥലം വിടുകയും ചെയ്തു.
തട്ടിപ്പ് മനസിലായ ജീവനക്കാരി ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മറ്റും ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടിൽ വ്യക്തമായി കറുത്ത മഷിയിൽ ഫോർ ഷൂട്ടിംഗ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർഥ രണ്ടായിരം രൂപയെ കവച്ച് വയ്ക്കുന്ന രീതിയിലാണ് നിർമാണം. യുവതിയുടെ പരാതിയിൽ പോലീസ് ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്താനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ