തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നു. റേഷൻ കടകളിൽ വിതരണംചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കക്കുറവ് പരിഹരിക്കുക, കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സർക്കാർ വ്യാപാരികൾക്കായി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുന്നത്. വെല്ലൂരിപദം റേഷൻകട വ്യാപാരിയുടെ ആത്മഹത്യ കടബാധ്യതയെ തുടർന്നാണെന്നും അസോസിയേഷൻ ആരോപിക്കുന്നു.
സമരം പിൻവലിക്കാൻ ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഞായറാഴ്ച കായംകുളത്ത് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു. സമരത്തിൽനിന്ന് പിന്മാറില്ലെന്ന് അസോസിയേഷൻ പ്രസിഡൻറ് ജോണി നെല്ലൂർ അറിയിച്ചു. കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം മുഖ്യമന്ത്രി വ്യാപാരികൾക്കായി പ്രഖ്യാപിച്ച വേതന പാക്കേജിനെ അട്ടിമറിക്കുന്ന നടപടികളാണ് ഭക്ഷ്യവകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ കൈക്കൊണ്ടിരിക്കുന്നതെന്നും ജോണി നെല്ലൂർ ആരോപിച്ചു.
റേഷൻകടകളിൽ എത്തുന്ന ഭക്ഷ്യധാന്യത്തിൽ നാല് മുതൽ രണ്ടുകിലോ വരെ തൂക്കക്കുറവുണ്ടെന്ന്, ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ ചാക്കുകൾ കൃത്യമായി തൂക്കിത്തരാനോ നടപടിയുണ്ടായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി യോഗത്തിൽ ആരോപിച്ചു. തൂക്കക്കുറവുള്ള റേഷൻ ചാക്കുകൾ കൈപ്പറ്റേണ്ടെന്നും ഡിപ്പോകളിലെത്തി തൂക്കം ഉറപ്പാക്കുകയാണ് വേണ്ടതെന്നും മന്ത്രി തിലോത്തമൻ പറഞ്ഞെങ്കിലും വ്യാപാരികൾ അംഗീകരിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ