തിരുവനന്തപുരം: സിപിഎം നേതാവ് യുവതിയെ ഗോവയിലെത്തി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്താണ് സിപിഎം നേതാവ് ജി വിനോദ് തന്നെ ഗോവയിലേക്ക് കൊണ്ട് പോയതെന്ന് യുവതി പറഞ്ഞു. ജോലി വാങ്ങിച്ചു നല്‍കാന്‍ വിനോദ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. വിനോദിനെ വിശ്വസിച്ചത് സിപിഎം നേതാവായതിനാനാലാണെന്നാണ് യുവതിയുടെ മൊഴി.
വിനോദ് പണം നല്‍കാമെന്ന് പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നത്. മാത്രമല്ല, പരാതി പിന്‍വലിക്കാന്‍ കേരള പൊലീസില്‍ നിന്നും ശ്രമമുണ്ടായെന്നും യുവതി വെളിപ്പെടുത്തി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി.
മന്ത്രി കടംകംപുള്ളി സുരേന്ദ്രനുമായുള്ള ബന്ധം പറഞ്ഞാണ് യുവതിയെ വിനോദ് വിശ്വസിപ്പിച്ചത്. മന്ത്രി എല്ലാ സഹായവും നല്‍കുമെന്നും വിനോദ് യുവതിയോട് പറഞ്ഞിരുന്നു. അതേസമയം തന്റെ പേര് ദുരുപയോഗം ചെയ്തത് ശ്രദ്ധയില്‍ പെട്ടില്ലെന്ന് മന്ത്രി കടംകംപുള്ളി സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങളായി പരിചയമുള്ളയാളാണ് വിനോദെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ യുവതിയെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് വിനോദ് കുമാര്‍ ഗോവയിലെത്തിച്ചത്. ഗോവയിലുള്ള സുഹൃത്തുക്കള്‍ വഴി പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കാമെന്ന ഉറപ്പിലായിരുന്നു ഇവിടെയെത്തിച്ചത്.
ഇവിടെ വച്ച് വിനോദ് സ്ത്രീയുടെ മുറിയില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കുവാന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയിലുണ്ട്.
ദുബായിലായിരുന്ന സ്ത്രീ ഒന്നരമാസം മുന്‍പാണ് വിനോദ് കുമാറിനെ പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ മഡ്ഗാവ് ജുഡീഷ്യല്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സ്ത്രീക്ക് മറ്റുഭാഷകള്‍ അറിയാത്തതിനാല്‍ ദ്വിഭാഷിയെ ഉപയോഗിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവനന്തപുരം കാട്ടായിക്കോണം മുന്‍ കൗണ്‍ലറായിരുന്ന വിനോദ് കുമാറിനെ ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് സിപിഎം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസവും ഒരു സിപിഎം നേതാവ് മലപ്പുറത്ത് അറസ്റ്റിലായിരുന്നു.വെളിയങ്കോട് തണ്ണിത്തുറ മുന്‍ബ്രാഞ്ച് സെക്രട്ടറി ടി എന്‍ ഷാജഹാനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ