കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തിലുണ്ടായിരുന്ന നെട്ടൂർ സ്വദേശി അബ്ദുൽ നാസറിനെ (25)യാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാൾ പന്തളത്ത് രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രളയത്തെ തുടർന്ന് പന്തളത്തും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായതോടെ ഇയാൾ പുറത്ത് ചാടുകയായിരുന്നു. രഹസ്യ വിവരം കിട്ടിയ പൊലീസ് ഇയാളെ ഒളിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി. ഇതറിഞ്ഞതോടെ അബ്ദുൽ നാസർ കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ നിരപരാധിയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതക കേസിൽ അകപ്പെടുമെന്നായതോടെ തമിഴ്നാട്ടിലെ ഏർവാഡിയിലേക്ക് കടന്നെന്നും കുടുംബാംഗങ്ങളെ കണാനായി തിരിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയതെന്നും പ്രതി മൊഴി നൽകി. എന്നാൽ ഈ മൊഴികൾ കള്ളമാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിൽ അബ്ദുൽ നാസറിനുള്ള പങ്ക് നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായിരുന്ന ഇയാൾ എസ്.ഡി.പി.എെയിലും സജീവമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ