എനിക്കുറങ്ങാന്‍ കഴിയണ്ടേ?  പ്രാരാബ്ധങ്ങളുടെ കണക്കു പറഞ്ഞ് ഒഴിയാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ല; സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കയ്യടി

കുടുംബത്തിന്റെ ആകുലതകളും തന്റെ പ്രയാസങ്ങള്‍ക്കുമിടയില്‍ സാലറി ചലഞ്ച് ഏറ്റെടുത്ത വിവരം പങ്കുവെച്ചുകൊണ്ടുള്ള അരുണ്‍ പുലിയൂര്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുയാണ്
എനിക്കുറങ്ങാന്‍ കഴിയണ്ടേ?  പ്രാരാബ്ധങ്ങളുടെ കണക്കു പറഞ്ഞ് ഒഴിയാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ല; സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കയ്യടി


പ്രളയം തകര്‍ത്ത നാടിനെ പടുത്തുയര്‍ത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിനെച്ചൊല്ലി അഭിനന്ദനങ്ങളും വിമര്‍ശനനങ്ങളും ഒരുപോലെ ഉയരുകയാണ്. ചര്‍ച്ചകള്‍ക്കിടെ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും തന്റെ ഒരുമാസത്തെ ശമ്പളം നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സാമൂഹ്യമാധ്യമങ്ങളുടെ കയ്യടി. കുടുംബത്തിന്റെ ആകുലതകളും തന്റെ പ്രയാസങ്ങള്‍ക്കുമിടയില്‍ സാലറി ചലഞ്ച് ഏറ്റെടുത്ത വിവരം പങ്കുവെച്ചുകൊണ്ടുള്ള അരുണ്‍ പുലിയൂര്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുയാണ്. എനിക്കുറങ്ങാന്‍ കഴിയണ്ടേ? പിഎസ്‌സി പരീക്ഷയില്‍ ലിസ്റ്റില്‍ വന്ന എനിക്ക് 2012 ജൂണ്‍ 18 മുതല്‍ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും, എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ എന്റെ പ്രാരാബ്ധങ്ങളുടെ കണക്കു പറഞ്ഞ് ഒഴിയാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് അരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

അരുണ്‍ പുലിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

'സാലറി ചാലഞ്ച്' എന്നു കേട്ടപ്പോള്‍ മുതല്‍ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സില്‍. രാത്രിയിലും കൂട്ടുകാര്‍ വിളിച്ച് ആശങ്ക പങ്കുവച്ചു. അളിയാ നമ്മള്‍ എങ്ങനെ കൊടുക്കും ഈ പൈസ. ആകെ ശമ്പളത്തിന്റെ പകുതിയിലധികം വായ്പയാണ്. പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാന്‍സ് 15000 രൂപ വാങ്ങി മറ്റു കടങ്ങള്‍ തീര്‍ത്തു. അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്തമാസം മുതല്‍ പിടിച്ചുതുടങ്ങും. അതിന്റെ കൂടെയാണ് ഈ സാലറി ചാലഞ്ചും. എന്തു ചെയ്യും എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു (കാരണം ഓഗസ്റ്റ് മാസത്തിലെ ശമ്പളം ലോണ്‍ പിടുത്തമെല്ലാം കഴിഞ്ഞു കയ്യില്‍ കിട്ടിയത് 17000 രൂപ).

വീട്ടുചെലവും മകന്‍ ആദിയുടെ സ്‌കൂള്‍ ചെലവും കഴിയുമ്പോള്‍ കയ്യിലുള്ളത് 7000. അതു വച്ചു പെട്രോള്‍ ചെലവ്, ഭക്ഷണം എല്ലാം. അടുത്ത മാസം മുതല്‍ ഓണം അഡ്വാന്‍സ് 3000 രൂപ വച്ചു പിടിച്ചു തുടങ്ങും. ( 70003000= 4000). പിന്നെ സാലറിയില്‍നിന്നു ദുരിതാശ്വാസ നിധിയിലേക്കു ഗഡുക്കളായി മൂവായിരത്തിനു മുകളില്‍ ഒരു സംഖ്യയും. ഡ്യൂട്ടിക്കു പോകാന്‍ പെട്രോള്‍ അടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ആകെ ചിന്തിച്ചു ഭ്രാന്തു പിടിച്ച ഒരവസ്ഥയായിരുന്നു. ഒരുപാടു കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു.

സമ്മതം അല്ലെങ്കില്‍ വിസമ്മതം ഏതാണു വേണ്ടതെന്ന്. എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാടുപേര്‍ എന്നോടു പറഞ്ഞു, അരുണേ നിന്നെക്കൊണ്ടു പറ്റില്ല. നീ ഒരു കാരണവശാലും യെസ് പറയരുതെന്ന്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. എനിക്കു മനസ്സിലായിരുന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിയണ്ടേ ? പിഎസ്!സി പരീക്ഷയില്‍ ലിസ്റ്റില്‍ വന്ന എനിക്ക് 2012 ജൂണ്‍ 18 മുതല്‍ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും, എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ എന്റെ പ്രാരാബ്ധങ്ങളുടെ കണക്കു പറഞ്ഞ് ഒഴിയാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ല.

എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയില്ല. ഒരുപാടു പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നുണ്ടാവാം. പക്ഷേ, എന്തുണ്ടായാലും ശരി സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ എന്റെ സഹോദരങ്ങള്‍ക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു. എന്റെ ഈ തീരുമാനത്തിനു കടപ്പാട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരുപാടു ദിവസം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയി സ്വയം പനിച്ചു കിടന്നിട്ടും ചെളിവെള്ളത്തില്‍ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ചു പ്രതിരോധിച്ച എന്റെ ഐ.പി.ബിനു ചേട്ടനോടാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടെയും ഒരു മാസത്തെ ശമ്പളം നല്‍കി എനിക്കു മാതൃക കാണിച്ച എന്റെ എസ്.എസ്.മനോജേട്ടനും സോന ചേച്ചിയോടും. സ്വന്തം അനുജനായി എന്നെ കണ്ടു സ്‌നേഹിക്കുന്ന എകെജി സെന്ററിലെ പ്രിയ രാജണ്ണനോട്. എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്. അമൃത ബിജു അണ്ണനോട്. പ്രിയ കൂട്ടുകാരന്‍ വിപിനിനോട്, ജിജു ബി.ബൈജുവിനോട്, എം.ഡി.അജിത്തിനോട്. പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്കു ചേട്ടാ. ഒന്നല്ല രണ്ടു മാസത്തെ ശമ്പളം, നമുക്കു കഞ്ഞിയും, ചമ്മന്തിയും മതി എന്നു പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്. മക്കളെ നല്ല കാര്യം എന്നു പറഞ്ഞ അമ്മയോട്. അച്ഛാ അച്ഛനാണച്ഛാ അച്ഛന്‍ എന്നുപറഞ്ഞു കെട്ടിപ്പിടിച്ച എന്റെ ആദിക്കുട്ടനോട്. നന്ദി.. നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com