ഇപോസ് യന്ത്രം പണിമുടക്കി; റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

ഇപോസ് യന്ത്രം പണിമുടക്കി; റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചില കടകളില്‍ തുടങ്ങിയ പ്രശ്‌നം ബുധനാഴ്ചയോടെ ഭൂരിഭാഗം കടകളെയും ബാധിച്ചു.

തിരുവനന്തപുരം: ഇപോസ് യന്ത്രം പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചില കടകളില്‍ തുടങ്ങിയ പ്രശ്‌നം ബുധനാഴ്ചയോടെ ഭൂരിഭാഗം കടകളെയും ബാധിച്ചു.

റേഷന്‍ വിതരണം നിലച്ചതോടെ റേഷന്‍ കാര്‍ഡുടമകള്‍ കടകളിലെത്തി ബഹളംവെച്ചു. ഇപോസ് പ്രവര്‍ത്തിക്കാത്തതിലും റേഷന്‍ കൃത്യമായി വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഒരുവിഭാഗം കടയുടമകള്‍ ബുധനാഴ്ച വൈകീട്ട് നാലുമുതല്‍ കടകള്‍ അടച്ചിട്ടു. വ്യാഴാഴ്ച വൈകീട്ട് നാലുവരെ കടകള്‍ അടച്ചിടുമെന്ന് റേഷന്‍വ്യാപാരി സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.

യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിന്റെ കാരണം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. യന്ത്രം നല്‍കിയ കമ്പനി, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ഐ.ടി. വകുപ്പ്, സിവില്‍ സപ്ലൈസിലെ ഐ.ടി. വിഭാഗം എന്നിവരാണ് യന്ത്രത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍, യന്ത്രം തകരാറായതിന്റെ കാരണമെന്താണെന്ന് ഇതുവരെ അധികൃതര്‍ക്ക് വ്യക്തമാക്കാനായിട്ടില്ല.

സ്ഥാപിച്ച കമ്പനിയുടെ സാങ്കേതിക തകരാര്‍ കാരണമാണ് യന്ത്രം പ്രവര്‍ത്തിക്കാതിരിക്കുന്നതെങ്കില്‍ അതിന്റെ പിഴ കമ്പനി നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍, ഇത് ആരുടെ കുഴപ്പമാണെന്ന് കണ്ടുപിടിക്കാനാകാത്ത സാഹചര്യത്തില്‍ പിഴയീടാക്കാനാകാത്ത അവസ്ഥയാണ്.

ഇടയ്ക്കിടെ യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ ഈ മാസം 50 ശതമാനം കാര്‍ഡുടമകള്‍ക്കുമാത്രമേ റേഷന്‍ നല്‍കാനായിട്ടുള്ളു. 2.60 ലക്ഷം കാര്‍ഡുടമകള്‍ ബുധനാഴ്ച റേഷന്‍ വാങ്ങി. അതിനാല്‍ ഈ മാസത്തെ റേഷന്‍ വിതരണം ഒക്ടോബര്‍ ആറുവരെ നീട്ടിയതായി മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. റേഷന്‍ കാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുതിയ സര്‍വറിലേക്ക് മാറ്റിയെങ്കിലും റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന വിതരണവിവരങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്താനായിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു പൂര്‍ത്തിയാകും. അതോടെ സെര്‍വറിന് ഇടയ്ക്കിടെ ഉണ്ടാകുന്ന സാങ്കേതിക തകരാര്‍ ഒഴിവാക്കാനാകുമെന്നും ഇവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com