ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ്(ഓപ്പിയം) കൃഷി ചെയ്യുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ ഭരണത്തിന് കീഴിലായതോടെ അഫ്ഗാനിസ്ഥാനില്‍ കറുപ്പ് കൃഷി നിരോധിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അഫ്ഗാനിസ്ഥാനില്‍ വ്യാപകമായി കറുപ്പ് കൃഷി നടത്തി ഹെറോയിനാക്കി മാറ്റി മയക്കുമരുന്ന് കയറ്റുമതിയിലൂടെ തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് താലിബാന്‍.
2016ല്‍ ലോകത്തുള്ളതില്‍ 80ശതമാനം ഓപ്പിയം ഉത്പ്പാദിപ്പിച്ചത് അഫ്ഗാനിസ്ഥാനലായിരുന്നു. 4,800 ടണ്‍ കറുപ്പാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറംനാടുകളിലേക്ക് കടന്നത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് താലിബാന്‍ ഇതില്‍ നിന്നും ഉണ്ടാക്കിയതെന്ന് യുണൈറ്റഡ് നേഷന്‍സ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മയക്കുമരുന്ന് കയറ്റുമതിയിലൂടെ ലഭിക്കുന്നതിന്റെ ചെറിയ ഒരു ശതമാനം ലാഭം മാത്രമാണ് കറുപ്പ് കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് താലിബാന്‍ നല്‍കിവരുന്നത്. ഇപ്പോള്‍ സ്വന്തമായി ഫാക്ടറികള്‍ സ്ഥാപിച്ച് കറുപ്പ് ഹെറോയിനാക്കി മാറ്റി കടത്തുകയാണ് താലിബാന്‍ എന്ന് യുഎന്‍ സാക്ഷ്യപ്പെടുത്തുന്നു.
താലിബാന്‍ എല്ലാത്തരത്തിലുള്ള മയക്കുമരുന്ന് കച്ചവടവും നടത്തുണ്ട് എന്ന് അമേരിക്കന്‍ ട്രഗ്‌സ് ആന്റ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി വില്യം ബ്രൗണ്‍ഫീല്‍ഡ് പറയുന്നു.
കറുപ്പ് കൃഷിയും കച്ചവടവുമെല്ലാം മുറപ്രകാരം രാജ്യത്ത് നടക്കുന്നുണ്ട്. ലഹരി കച്ചവടത്തില്‍ നിന്നാണ് അവര്‍ കൂടുതല്‍ വരുമാനം കണ്ടെത്തുന്നത്,അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത് ചെറിയ കണ്ണികളെ മാത്രമാണ്, ബില്യണ്‍ കണക്കിന് ഡോളറിന്റെ വരുമാനമാണ് മയക്കുമരുന്ന് കടത്തിലൂടെ താലിബാന് ലഭിക്കുന്നത്,അതാണ് അവരെ സ്ഥിരതയോടെ താങ്ങി നിര്‍ത്തുന്നത്,അദ്ദേഹം പറഞ്ഞു.
അഫ്ഗാനില്‍ മറ്റ് കാര്‍ഷിക വിളകളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ വളരുകയും വിളവെടുക്കുകയും ചെയ്യാന്‍ സാധിക്കുന്ന വിള കറുപ്പാണ്.ഒരു കിലോ അസംസ്‌കൃത കറുപ്പിന് താലിബാന്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് 163 ഡോളറാണ്.
ഹെറോയിനായി മാറ്റിയതിന് ശേഷം പ്രാദേശിക മാര്‍ക്കറ്റുകളില്‍ 2,300 ഡോളര്‍ മുതല്‍ 3,500 ഡോളര്‍ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. അതേസമയം യൂറോപ്പിലേക്ക് കയറ്റിയയ്ക്കുന്നത് 45,000 ഡോളറിനാണ്. അഫ്ഗാനിസ്ഥാനിലെ ആന്റി നാര്‍ക്കോട്ടിക് ഫോഴ്‌സില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെയായി രാജ്യത്ത് കറുപ്പിനെ ഹെറോയിനാക്കി മാറ്റുാന്‍ സഹായിക്കുന്ന കെമിക്കലുകള്‍ വ്യാപകമായി പിടികൂടുന്നുണ്ട്. 2016ല്‍ പിടിച്ചെടുത്തത് 66 ടണ്‍ മരുന്നുകളും ആസിഡുകളുമാണ്. അതില്‍ അമ്പത് ടണ്‍ പിടിച്ചെടുത്തത് വര്‍ഷത്തെ ആദ്യ ആറുമാസത്തിലായിരുന്നു.
ജൂലൈയില്‍ 15 ടണ്‍ കെമിക്കലുകള്‍ പിടിച്ചെടുത്തിരുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങളില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. അഫ്ഗാനില്‍ നിന്നും മയക്കുമരുന്നുകള്‍ യൂറോപ്പിലേക്കൊഴുകുന്നത് ഇറാനും തുര്‍ക്കിയും വഴിയാണ്.
ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മയക്കുമരുന്നു ഫാക്ടറികള്‍ കണ്ടെത്തി പൂട്ടുന്നുണ്ട് എന്നുമാണ് അഫ്ഗാന്‍ ആഭ്യന്തര വകുപ്പ് പറയുന്നത്.
ദക്ഷിണ അഫ്ഗാന്‍ പ്രവിശ്യയിലാണ് താലിബാന്റെ മയക്കുമരുന്നു ഫാക്ടറികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ആയുധങ്ങള്‍ വാങ്ങാന്‍ പണത്തിനായാണ് താലിബാന്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നത് എന്നാണ് അഫ്ഗാന്‍ ആഭ്യന്തര വകുപ്പ് പറയുന്നത്. അമേരിക്ക 2002 മുതല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധത്തിന് ചിലവാക്കിയത് 8.6 ബില്യണ്‍ ഡോളറാണ്. എന്നാലും നോര്‍ത്ത് അമേരിക്കയില്‍ ഇപ്പോഴും അഫ്ഗാനില്‍ നിന്നുമുള്ള ഹെറോയിന്‍ എത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ