'ആ ഷൂവില്‍ എന്തോ ഉണ്ട് ' ;  കുല്‍ഭൂഷന്റെ ഭാര്യയുടെ പാദരക്ഷ ഊരിമാറ്റിയതില്‍ വിശദീകരണവുമായി പാകിസ്ഥാന്‍

സുരക്ഷാ കാരണങ്ങളാലാണ് കുല്‍ഭൂഷന്റെ ഭാര്യ ചേതന്‍ കുളിന്റെ പാദരക്ഷ ഊരിമാറ്റിയത്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു.
'ആ ഷൂവില്‍ എന്തോ ഉണ്ട് ' ;  കുല്‍ഭൂഷന്റെ ഭാര്യയുടെ പാദരക്ഷ ഊരിമാറ്റിയതില്‍ വിശദീകരണവുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ ഭാര്യയുടെ ഷൂ ഊരിമാറ്റിയതില്‍ വിശദീകരണവുമായി പാകിസ്ഥാന്‍. സുരക്ഷാ കാരണങ്ങളാലാണ് കുല്‍ഭൂഷന്റെ ഭാര്യ ചേതന്‍ കുളിന്റെ പാദരക്ഷ ഊരിമാറ്റിയത്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു. പാക്ക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. 

സന്ദര്‍ശനശേഷം ചേതന്റെ താലിമാല, വളകള്‍ അടക്കമുള്ള ആഭരണങ്ങള്‍ തിരികെ നല്‍കിയിരുന്നുവെന്നും പാക് വിദേശകാര്യവക്താവ് പറഞ്ഞു. അതേസമയം പാക് സുരക്ഷാഉദ്യോഗസ്ഥര്‍ ഊരിയെടുത്ത ഷൂവിന് പകരം പുതിയ പാദരക്ഷകളാണ് ചേതന് നല്‍കിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചേതന് പഴയ ഷൂ തിരികെ നല്‍കാന്‍ പാക് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ അപലപിച്ചിരുന്നു. താലിമാല അടക്കം ഊരിമാറ്റിയത് കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചതിന് തുല്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. 

അവന്തി ജാദവും, ചേതനയും
അവന്തി ജാദവും, ചേതനയും

ക്രിസ്മസ് ദിനത്തിലാണ് അമ്മ അവന്തി ജാദവിനും ഭാര്യ ചേതന്‍ കുളിനും ഇസ്ലാമാബാദിലെ വിദേശകാര്യമന്ത്രാലയത്തില്‍ വെച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ പാക് ഉദ്യോഗസ്ഥര്‍ അവസരം ഒരുക്കിയത്. ഒരു ചില്ലുമറയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്നായിരുന്നു കൂടിക്കാഴ്ച. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ, 22 മാസത്തിനു ശേഷമാണു ഭാര്യ ചേതനയും അമ്മ അവന്തിയും  കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com