ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയക്ക് അയച്ചു. സുരക്ഷാ കാരണങ്ങളാലാണ് ചെരുപ്പുകള്‍ ഊരിമാറ്റിയതെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. ചെരിപ്പുനുള്ളില്‍ സംശയകരമായ വസ്തു കണ്ടെത്തിയിരുന്നു. അത് ചിപ്പോ ക്യാമറയോ എന്നതില്‍ വ്യക്തത വരുത്താനാണ് പരിശോധനയെന്നം പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ചാരവൃത്തിയാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന്‍ അപമാനിച്ചതായി ഇന്ത്യ. കൂടിക്കാഴ്ചക്ക് ശേഷം ദല്‍ഹിയില്‍ തിരിച്ചെത്തിയ ജാദവിന്റെ അമ്മ അവന്തിയും ഭാര്യ ചേതന്‍കൗളും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ ഇന്ത്യ രംഗത്തെത്തിയത്. സുരക്ഷയുടെ പേരില്‍ ഇരുവരെയും അവഹേളിച്ച പാക്കിസ്ഥാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ധാരണകള്‍ ലംഘിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി,
കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാന്‍ എല്ലാ ധാരണകളും തെറ്റിച്ചെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇരുവരെയും വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു. ഭാര്യയുടെ സിന്ദൂരം മായ്ച്ചു. കെട്ടുതാലിയും വളയും അഴിപ്പിച്ചു. ചെരുപ്പ് ധരിക്കാന്‍ പോലും അനുവദിച്ചില്ല. ഭാര്യയുടെ ചെരുപ്പ് തിരികെ നല്‍കിയതുമില്ല. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. മറാഠിയില്‍ സംസാരിച്ചപ്പോഴൊക്കെ അധികൃതര്‍ നിരന്തരം ഇടപെട്ടു. ജാദവിന്റെ സാമീപ്യം അനുഭവപ്പെടാത്ത തരത്തില്‍ അവര്‍ക്കിടയില്‍ ഗ്ലാസ്സിന്റെ മറ തീര്‍ത്താണ് കൂടിക്കാഴ്ച നടത്തിയത്. മാധ്യമങ്ങളെ അനുവദിക്കില്ലെന്ന ധാരണയും ലംഘിച്ചു. പാക് മാധ്യമങ്ങള്‍ അമ്മയെയും ഭാര്യയെയും അവഹേളിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ബഹളമുണ്ടാക്കുകയും ആക്രോശിക്കുകയും ചെയ്തിരുന്നതായി ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു
കഴിഞ്ഞ ഏപ്രിലിലാണ് മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെ ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ തടഞ്ഞിരിക്കുകയാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ