യുഎസിലെ 20000 ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണിയില്‍

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടിയില്‍ കുഴങ്ങി 20000ത്തോളം ഇന്ത്യക്കാര്‍.
യുഎസിലെ 20000 ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണിയില്‍

വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടിയില്‍ കുഴങ്ങി 20000ത്തോളം ഇന്ത്യക്കാര്‍. യുഎസിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതോടെയാണ് ഇത്രയും ആളുകള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. 

കുട്ടികളെന്ന നിലയില്‍ മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ ആളുകളാണു നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. യുഎസിലെ കുടിയേറ്റക്കാരില്‍ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിക്കുമെന്നാണു കണക്ക്. ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000ല്‍ അധികം ഇന്ത്യക്കാര്‍ യുഎസില്‍ തുടരാനാവാത്ത സ്ഥിതിയിലാണെന്നാണു എസ്എഎഎല്‍ടിയുടെ കണക്ക്. യുഎസിലെ ദക്ഷിണേഷ്യന്‍ വംശജരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്എഎഎല്‍ടി.

മതിയായ രേഖകളൊന്നും കൂടാതെ ചെറിയപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം യുഎസിലെത്തിയവരെയാണു ട്രംപ് ഭരണകൂടത്തിന്റെ നടപടി പ്രതികൂലമായി ബാധിക്കുക. ഇത്തരം ആളുകള്‍ക്കു നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ഡിഎസിഎ. ഇവര്‍ക്കു പിന്നീടു യുഎസില്‍ ജോലി ചെയ്യാനും യുഎസ് ഭരണകൂടത്തിന്റെ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാനും അനുമതി നല്‍കിക്കൊണ്ട് 2012ലാണ് ഒബാമ ഭരണകൂടം ഡിഎസിഎ നടപ്പാക്കിയത്.

എസ്എഎഎല്‍ടിയുടെ കണക്ക് പ്രകാരം ഏകദേശം 27000 ഏഷ്യന്‍- അമേരിക്കന്‍ വംശജര്‍ക്കാണ് ഡിസിഎയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. അതില്‍ 5,500 ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉള്‍പ്പെടുന്നു. ഡിഎസിഎയ്ക്ക് അര്‍ഹരായ 17,000 ഇന്ത്യക്കാരും 6,000 പാക്കിസ്ഥാന്‍കാരും അനുമതിക്കായി കാത്തുനില്‍ക്കുമ്പോഴാണ് ഡിസിഎ റദ്ദാക്കുന്നതായുള്ള ട്രംപിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com