മസ്കറ്റ് : ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ മസ്കറ്റിലൊരുക്കിയ പരിപാടിയിൽ മോദിയെ വരവേറ്റത് ഒഴിഞ്ഞ കസേരകൾ. മോദിയുടെ പ്രസംഗം കേൾക്കാൻ 30,000 ഓളം പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 13,000 ഓളം പേർ മാത്രമാണ് ഒമാനിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ ഒരുക്കിയ പരിപാടിക്കെത്തിയത്. മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യൽ ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് മോദിക്കു സ്വീകരണം ഒരുക്കിയത്.
ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണ് സുൽത്താൻ ഖാബൂസ് സ്റ്റേഡിയം. ഏകദേശം മുപ്പതിനായിരത്തോളം പേർക്കാണ് പരിപാടിയുടെ പാസ് വിതരണം ചെയ്തിരുന്നത്. എന്നാൽ 25,000 ഓളം അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയാളുകൾ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാന്‍ എത്തിയില്ല. ഭൂരിപക്ഷം വിഐപി, വിവിഐപി കസേരകളും ഒഴിഞ്ഞുകിടന്നു. സംഭവം പ്രവാസികളുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
കോൺഗ്രസ്, സിപിഎം അനുഭാവികൾ പാസ് വാങ്ങിയ ശേഷം, പരിപാടിയുടെ നിറം കെടുത്താനായി മനഃപൂർവം യോഗത്തിന് എത്താതിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഞായറാഴ്ച ഒമാനിൽ പ്രവർത്തി ദിവസമായതും ജനപങ്കാളിത്തം കുറയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. എന്നാൽ ജനപങ്കാളിത്തം കുറഞ്ഞത് കാര്യമാക്കാതെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം പൂർത്തിയാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ