അലസന്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത: ലോകത്തില്‍ മൂന്നിലൊന്നും നിങ്ങളാണ്.. അല്ലെങ്കില്‍ നമ്മളാണ്

സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ആളുകള്‍ക്കിടയിലാണ് ഊര്‍ജസ്വലത ഇല്ലാത്തത്.
അലസന്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത: ലോകത്തില്‍ മൂന്നിലൊന്നും നിങ്ങളാണ്.. അല്ലെങ്കില്‍ നമ്മളാണ്

ലസതയും മടിയും കാരണമാണ് പലരും നിഷ്‌ക്രിയരായി ഇരിക്കുന്നത്. ഈ മടിയൊന്ന് മാറ്റ്, വല്ല പണിക്കും പോക്, എന്നിങ്ങനെയുള്ള ഡയലോഗുകള്‍ കേട്ട് ജീവിക്കുന്നവരുണ്ടാകും. ഇതിന്റെയെല്ലാം കാരണം അലസതയാണ്. അലസന്‍മാര്‍ക്ക് വിചാരിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോകാന്‍ കഴിയില്ല. മടി അവരെ തളര്‍ത്തും.

ഈ മടിക്ക് കാരണമെന്തെന്ന് ആലോചിരിക്കുമ്പോഴിതാ പുതിയൊരു പഠനഫലം. ലോകത്തിലെ മൂന്നിലൊന്നു പേരും, ഇന്ത്യയില്‍ ജനസംഖ്യയുടെ കുറഞ്ഞത് 34 ശതമാനമെങ്കിലും ആളുകളും നിഷ്‌ക്രിയരും ഉത്സാഹമില്ലാത്തവരുമാണെന്നാണ് പഠനം. ലാന്‍സെറ്റ് ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. 

അലസത കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നും പഠനം പറയുന്നുണ്ട്. സ്ത്രീകളില്‍ 48 ശതമാനവും പുരുഷന്മാരില്‍ 22 ശതമാനവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ കുറവാണ്. ലോക വ്യാപകമായി സ്ത്രീകളില്‍ മൂന്നിലൊന്നു പേരും (32%) പുരുഷന്മാരില്‍ നാലിലൊന്നും (23%) ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമുള്ളത്ര ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. 

ആരോഗ്യത്തോടെയിരിക്കാന്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തോതില്‍ ഉള്ളതും 75 മിനിറ്റ് കഠിനമായ തോതിലുള്ളതുമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ലോകാരോഗ്യ സംഘടനയിലെ ഗവേഷകരാണു നടത്തിയത്. പൊതു ഇടങ്ങളിലും പാര്‍ക്കുകളിലും തൊഴിലിടങ്ങളിലും ശാരീരിക പ്രവര്‍ത്തനത്തിനുള്ള അവസരം ഒരുക്കണമെന്നും നഗരങ്ങള്‍ കൂടുതല്‍ 'നടത്ത സൗഹൃദം' ആക്കണമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഡോ.റജിന ഗൂഥോര്‍ഡ് പറയുന്നു. ഏറ്റവും നിഷ്‌ക്രിയമായ രാജ്യത്തിന് ഒന്ന് എന്നും ഏറ്റവും കൂടുതല്‍ ഉത്സാഹികളുള്ള രാജ്യത്തിന് 168 എന്നും ആണ് റാങ്ക് നല്‍കുന്നത്. 

2016ല്‍ ഇന്ത്യയ്ക്ക് 52-ാം റാങ്ക് ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, നിഷ്‌ക്രിയരായ രാജ്യങ്ങളുടെ ഗണത്തില്‍ മുകളില്‍ തന്നെ ഇന്ത്യയും ഉണ്ടെന്നു ചുരുക്കം. 20 ലക്ഷം പേരുടെ വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത് (ലോക ജനസംഖ്യയുടെ 96 ശതമാനത്തിന്റെ പ്രതിനിധികളാണ് ഇവര്‍).

168 രാജ്യങ്ങളിലെ, 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ജനസംഖ്യ അടിസ്ഥാനമാക്കി 358 സര്‍വേകള്‍ നടത്തിയാണ് പഠനം നടത്തിയത്.. വീട്ടിലും ജോലിസ്ഥലത്തും യാത്രയ്ക്കിടയിലും വിശ്രമവേളകളിലും ഇവര്‍ ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ വിശകലനം ചെയ്തു. ചടഞ്ഞു കൂടിയിരുന്നു ജോലി ചെയ്യുന്നവരിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരിലും ചുറുചുറുക്കില്ലായ്മയും അലസതയും കൂടുതലായിരിക്കും. 

സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ ആളുകള്‍ക്കിടയിലാണ് ഊര്‍ജസ്വലത ഇല്ലാത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ തൊഴിലിടങ്ങളിലും മറ്റും കൂടുതല്‍ പേര്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇന്ത്യയുടെ കാര്യത്തിലും ഇതു സത്യമാണ്. എന്നാല്‍ ദാരിദ്ര്യവും പോഷകക്കുറവും ചില വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികളും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ നോണ്‍ കമ്യൂണിക്കബിള്‍ രോഗങ്ങളും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നും പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com