കൊച്ചി: ജീവിതശൈലീ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന പത്തെണ്ണമടക്കം 15 ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയും. മുറിവുണ്ടായാൽ ഉപയോഗിക്കുന്ന ടെറ്റനസ് ടോക്സൈഡ് കുത്തിവയ്പ്പ് മരുന്നിന് നേരിയ തോതിൽ വില കൂടും. ദേശീയ ഔഷധ വില നിർണയ സമിതി പുറത്തിറക്കിയ പട്ടികയിൽ മരുന്ന് സംയുക്തങ്ങളുടെ സാന്നിധ്യമാണേറെ.
അര മില്ലിയുള്ള ടെറ്റനസ് മരുന്നിന് 10.37 രൂപയായിരുന്നു മുൻപ്. അഞ്ച് മില്ലി പായ്ക്കിന് 22.34 രൂപയും. ഇതിപ്പോൾ യഥാക്രമം 10.61, 22.94 രൂപയായി. ചരക്ക്, സേവന നികുതി ഇതിന് പുറമെ വരും.
നീർക്കെട്ടിനും വേദനയ്ക്കും വലിയ തോതിൽ ഉപയോഗിക്കുന്ന ഐബുപ്രൊഫിൻ അഞ്ചിനങ്ങളാണ് വിപണിയിലുള്ളത്. ഇതിൽ നാലെണ്ണവും വില നിയന്ത്രണത്തിൽ ഉൾപ്പെട്ടിരുന്നതാണ്. മരുന്നിന്റെ 200 എംജി സോഫ്റ്റ് ജെലാറ്റിൻ ക്യാപ്സൂളുകളെക്കൂടി വില നിയന്ത്രണത്തിൽ ഉൾപ്പെടുത്തി. നിലവിൽ ഇവയുടെ കുറഞ്ഞ വില 3.17 ആയിരുന്നു. അത് 2.62 ആയി.
വിവിധ ബ്രാൻഡുകളിലുള്ളതാണ് നിയന്ത്രണത്തിലായിട്ടുള്ള 14 മരുന്നുകൾ. ഇതിൽ സൺ ഫാർമയുടെ ആറെണ്ണമുണ്ട്. ആൽക്കെംസ് ഡ്രഗ്സിന്റെയും അലീന ഹെൽത്ത് കെയറിന്റെയും രണ്ടിനങ്ങൾ വീതമുണ്ട്. ഹൃദ്രോഗം, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ, ത്വക് രോഗം, പനി തുടങ്ങിയ അസുഖങ്ങൾക്കുള്ളവയാണ് ഈ മരുന്നുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ