ചെരിപ്പുകളിലൂടെയും വാതിൽപ്പിടി വഴിയും കൊറോണ പടരാം ; വായുവിൽ 13 അടി ദൂരത്തിൽ വരെ വൈറസ് വ്യാപിച്ചേക്കാമെന്ന് പഠനറിപ്പോർട്ട്

വൈറസ് കണികകൾ തീരെ സൂക്ഷ്മങ്ങളായതിനാൽ അവ വായുവിൽ അധികനേരം തങ്ങിനിൽക്കുമെന്നും പഠനങ്ങൾ പറയുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ
വാഷിങ്ടൺ : കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റർ (13 അടി) വരെ ദൂരത്തിൽ പടരാമെന്ന് പുതിയ പഠനങ്ങൾ.  നിലവിൽ നിഷ്കർഷിച്ചിട്ടുള്ളതിനേക്കാൾ രണ്ടിരട്ടി ദൂരം വരെ വൈറസിന് പ്രഭാവം ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.  വൈറസിനെ പ്രതിരോധിക്കാൻ ജനം രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കാനാണ് നിലവിലെ ചട്ടങ്ങൾ.  യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ജേണലായ എമേർജിങ് ഇൻഫെക്‌ഷ്യസ് ഡിസീസസിലാണ്  ചൈനീസ് ഗവേഷകർ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 
ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിലെ കോവിഡ്–19 വാർഡിലെ ജനറൽ വാർഡിൽനിന്നും ഐസിയുവിൽ നിന്നുമുള്ള സാംപിളുകളാണ് ഇവർ പരിശോധിച്ചത്. ഫെബ്രുവരി 19 മുതൽ മാർച്ച് മൂന്നു വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെയാണ് പഠനവിധേയമാക്കിയത്. ഈ മുറികളിലെ  പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാംപിളുകൾ ഇവർ ശേഖരിച്ചു. വൈറസ് എങ്ങനെയെല്ലാം പടരാം എന്നതിനെക്കുറിച്ച് പഠനവിധേയമാക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു ഇത്.
വൈറസ് കൂടുതലായും കാണപ്പട്ടത് വാർഡുകളുടെ നിലത്താണെന്ന് ​ഗവേഷകർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ഗുരുത്വാകർഷണ ബലം കൊണ്ടാകാം ഇത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസ് കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് പറ്റിപ്പിടിക്കുക. ആളുകൾ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കംപ്യൂട്ടർ മൗസ്, മാലിന്യക്കൊട്ടകൾ, കട്ടിൽ, വാതിൽപ്പിടികൾ തുടങ്ങിയവയിൽ വൈറസ് കൂടുതൽ പറ്റിപ്പിടിച്ചിരിക്കും.
മാത്രമല്ല, ഐസിയുവിലെ ആരോഗ്യ പ്രവർത്തകരുടെ ചെരുപ്പുകളിൽ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതായും കണ്ടെത്തി. ചെരുപ്പുപോലും വൈറസ് വാഹകരാകുമെന്നാണ് ​ഗവേഷകർ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.  ചെരുപ്പിലൂടെ വൈറസ് പകരാമെന്ന സാധ്യത നേരത്തെ ഇറ്റലിയിലെ ആരോഗ്യപ്രവർത്തകരും സൂചിപ്പിച്ചിരുന്നു.
വൈറസ് കണികകൾ തീരെ സൂക്ഷ്മങ്ങളായതിനാൽ അവ വായുവിൽ അധികനേരം തങ്ങിനിൽക്കുമെന്നും പഠനങ്ങൾ പറയുന്നു. അത് എട്ടുമുതൽ 13 അടി വരെ ദൂരത്തിൽ വ്യാപിക്കാം. കുറഞ്ഞ അളവിൽ കാണപ്പെടുന്ന വൈറസുകൾ അത്രമേൽ ഉപദ്രവകാരിയല്ലെന്നും ഇവർ പറയുന്നു. കൃത്യമായ മുൻകരുതൽ‍ സ്വീകരിച്ചാൽ വൈറസ് പകരുകയില്ല.  ആശുപത്രിയിലെ വാർഡ് ജീവനക്കാർക്ക് രോ​ഗം പകരാതിരുന്നത് ചൂണ്ടിക്കാട്ടി ​ഗവേഷകർ സൂചിപ്പിച്ചു. അതേസമയം വളരെ ചെറിയ കണികകളാണെങ്കിലും അവ എങ്ങനെയാണ് ഇത്രയേറെ സമയം വായുവിൽ നിലനിൽക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് ​ഗവേഷകർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com