ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നാണ് കണ്ടെത്തൽ. വൈറസ് ബാധ ലോകമെങ്ങും പടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വുഹാനിലെ മത്സ്യമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ. രോഗബാധിതനായ ഒരാളുടെ മരണം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി തായ്‍ലൻഡിൽ ചികിത്സയിലുള്ള ചൈനീസ് വനിത സുഖം പ്രാപിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ചു.
മുന്നറിയിപ്പിനെത്തുടർന്ന് പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കാനാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തയാറെടുപ്പ്. ഹോങ്കോങ്, ചൈന എന്നിവിടങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കാനാണ് ആലോചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ