കാൻസർ ചികിത്സയ്ക്കായി മൂലകോശം സ്വീകരിച്ചു; എച്ച്ഐവി ബാധ മാറി, ലോകത്തെ ആദ്യ സ്ത്രീ 

മൂലകോശ‌ മാറ്റത്തിനുശേഷം 14 മാസമായി സ്ത്രീക്കു എച്ച്ഐവി ബാധയില്ലെന്ന് ഗവേഷകർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: രക്താർബുദ ചികിത്സയ്ക്കായി മൂലകോശം സ്വീകരിച്ച സ്ത്രീക്കു എച്ച്ഐവി ബാധ മാറിയതായി വെളിപ്പെടുത്തൽ. മൂലകോശ‌ മാറ്റത്തിനുശേഷം 14 മാസമായി ന്യൂയോർക്കിലുള്ള സ്ത്രീക്കു എച്ച്ഐവി ബാധയില്ലെന്ന് യുഎസിലെ ഡെൻവറിൽ വൈദ്യശാസ്ത്ര സമ്മേളനത്തിൽ ഗവേഷകർ വെളിപ്പെടുത്തി. 

രക്താർബുദ ചികിത്സയ്ക്കായി സ്ത്രീ മൂലകോശം സ്വീകരിച്ചിരുന്നു. എച്ച്ഐവിയോട് സ്വാഭാവികമായ പ്രതിരോധമുള്ളയാളായിരുന്നു മൂലകോശ ദാതാവ്. പൊക്കിൾക്കൊടി രക്തത്തിലെ മൂലകോശങ്ങൾ ഉപയോഗിച്ചാണ് ഇവർക്ക് ചികിത്സ നടത്തിയത്. ഇതോടെ മൂലകോശമാറ്റം വഴി എച്ച്ഐവിയിൽ നിന്ന് മുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ സ്ത്രീയുമായി ഇവർ. വൈറസ് ആക്രമിക്കാത്തതിനാൽ മുക്തി നേടി എന്ന് പറയാമെങ്കിലും എച്ച്ഐവിയുടെ അംശങ്ങൾ ചെറിയ അളവിൽ ദേഹത്തുണ്ടാകാമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത് വീണ്ടും എച്ച്ഐവിക്കു വഴി വയ്ക്കുമോയെന്നും ഇപ്പോൾ പറയാൻ സാധിക്കില്ല.

2011ൽ യുഎസിൽ നിന്നുള്ള തിമോത്തി റേ ബ്രൗണിനും 2020ൽ ലണ്ടനിൽ നിന്നുള്ള ആഡം കാസ്റ്റിലെജോയ്ക്കും ഈ രീതിയിൽ  എച്ച്ഐവി ഭേദപ്പെട്ടിരുന്നു. മജ്ജയിൽ നിന്നുള്ള മൂലകോശങ്ങളാണ് ഇവർക്ക് ഉപയോഗിച്ചത്. സങ്കീർണതയും ഉയർന്ന അപകടസാധ്യതയും മൂലം ഈ ചികിത്സ എച്ച്ഐവിക്കുള്ള പൊതുമാർഗമാക്കാനും ഇപ്പോൾ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു. ‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com