പേ വിഷബാധ: മുൻകരുതൽ, ചികിത്സ അറിയേണ്ടതെല്ലാം  

ഒരു വർഷം ഇന്ത്യയിൽ ഏകദേശം ഇരുപതിനായിരം റാബിസ് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്തിൽ ഏറ്റവും മാരകമായ രോഗമാണ് പേ വിഷബാധ. ഒരു വർഷം ഇന്ത്യയിൽ ഏകദേശം ഇരുപതിനായിരം റാബിസ് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. അതായത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36%. നൂറ് ശതമാനവും കുത്തിവയ്പ്പിലൂടെ ഒഴിവാക്കാവുന്ന മരണങ്ങളാണിവ എന്നിരിക്കെയാണ് നമ്മുടെ നാട്ടിൽ കുത്തിവെപ്പെടുക്കാത ആൾക്കാർ മരിക്കുന്നത്. 

14 ദിവസം തുടർച്ചയായി പൊക്കിളിന് ചുറ്റും ആയിരുന്നു പണ്ട് കുത്തിവെപ്പ് എടുത്തിരുന്നത്. മരുന്നിന്റെ അളവും വേദനയും പാർശ്വഫലങ്ങളും വളരെ കൂടുതലായിരുന്നു. അതുകൊ‌ണ്ടുതന്നെ ഈ കുത്തിവെപ്പിനെ ആളുകൾക്ക് പേടിയായിരുന്നു. പക്ഷെ ഇന്ന് സുരക്ഷിതമായ, അപൂർവ്വമായി മാത്രം പാർശ്വഫലങ്ങൾ ഉണ്ടാകുന്ന, വളരെ ചെറിയ അളവിൽ മാത്രം കുത്തിവെക്കേണ്ടുന്ന മരുന്നുകൾ സൗജന്യമായി ലഭിക്കും. പേ വിഷബാധയെക്കുറിച്ചും എടുക്കേണ്ട മുൻകരുതലിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം പങ്കുവച്ചിരിക്കുകയാണ് ഇൻഫോ ക്ലിനിക്കി‌ലെ ഡോ. ജിതിൻ ടി ജോസഫ്. 

എന്താണ് പേ വിഷബാധ അഥവാ റാബിസ്?

റാബിസ് വൈറസ് ആണ് പ്രശ്നക്കാരൻ. മനുഷ്യനിൽ അസുഖം വരുന്നത് രോഗാണുക്കൾ ഉള്ള മൃഗങ്ങളുടെ തുപ്പൽ വഴി ആണ്. കടിക്കുമ്പോഴോ, മുറിവിൽ നക്കുമ്പോളോ രോഗം പകരാം. അസുഖം തലച്ചോറിനെ ആണ് ബാധിക്കുന്നത്. മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോൾ ആണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിൽസിച്ചു ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. ലോകത്താകമാനം വളരെ കുറച്ചു ആളുകളെ അങ്ങനെ രക്ഷപെട്ടിട്ടുള്ളൂ. 

ഏതൊക്കെ മൃഗങ്ങൾക്ക് റാബീസ് പരത്തും ?

പട്ടിയാണ് പ്രധാന വില്ലൻ, 90 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് പട്ടിയിൽ നിന്നാണ്. പിന്നെ പൂച്ച, വളർത്തു മൃഗങ്ങൾ, വന്യ ജീവികൾ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്. എലി, അണ്ണാൻ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികൾ സാധാരണ പ്രശ്നക്കാരല്ല. ചിലതരം വവ്വാലുകൾ അസുഖം പരത്താറുണ്ട് .

അസുഖം എങ്ങനെയൊക്കെ പകരാം ?

പ്രധാനമായും കടിയിലൂടെ ആണ് പകരുന്നത്. പല്ലുകൊണ്ടു തൊലിയിൽ പോറൽ ഉണ്ടായാലും ശ്രദ്ധിക്കണം, മുറിവുള്ള തൊലിയിൽ നക്കുക, ചുണ്ടിലോ നാക്കിലോ വായിലോ നക്കുക എന്നിവ വഴിയും രോഗം പകരും. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് തിയറിപരമായി അസുഖം പകരാം എങ്കിലും അങ്ങനെ സംഭവിച്ച അവസരങ്ങൾ വിരളം ആണ്. പൂച്ചയും പട്ടിയും ഒഴിച്ചുള്ള മറ്റേതു മൃഗത്തിന്റെ കടിയോ, നക്കലോ വളരെ പ്രാധാന്യത്തോടെ കാണണം .

കടിച്ചാൽ എന്ത് ചെയ്യണം ?

വീണ്ടും കടി ഏൽക്കാതെ നോക്കണം, പറ്റുമെങ്കിൽ മൃഗത്തെ എവിടെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക. വന്യ മൃഗങ്ങളുടെ കടിയോ നഖം കൊണ്ടോ,  ഉണ്ടാവുന്ന മുറിവുകളെ, പ്രതിരോധ മരുന്നും മറ്റു ചികിത്സയും നൽകാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്. 

കാറ്റഗറി 1:  സമ്പർക്കം ഇല്ല - മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക -  ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റർജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട. 

കാറ്റഗറി 2: ചെറിയ സമ്പർക്കം - തൊലിപ്പുറത്തു ഉള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ - ആ ഭാഗം മേല്പറഞ്ഞതുപോലെ കഴുകുക, പ്രതിരോധ കുത്തിവെയ്പ്പ് വേണം

കാറ്റഗറി 3: കാര്യമായ സമ്പർക്കം - മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക - മുറിവ് മുൻപറഞ്ഞപോലെ വൃത്തിയായി കഴുകുക, മുറിവിൽ എടുക്കുന്ന ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടൻ തുടങ്ങണം.
പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി വേണം ചികിൽസിക്കാൻ.
കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ തുടങ്ങിയവ പേ പരത്താറില്ല. അതുകൊണ്ടു പ്രതിരോധ മരുന്ന് ആവശ്യമില്ല . മുറിവ് വൃത്തിയായി കഴുകി മരുന്നു ഇട്ടാൽ മാത്രം മതിയാകും.
മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാം. നാഡികളിലൂടെ വൈറസുകൾ വേഗം തലച്ചോറിലേക്ക് പകരാൻ സാധ്യത ഉള്ളതിനാൽ ആണിത്. അതുകൊണ്ട് തന്നെ കാലതാമസം ഇല്ലാതെ ചികിത്സ നൽകണം.

മുറിവിനു ചികിത്സ എങ്ങനെ ?

പേ വിഷബാധ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മുറിവിനു ശരിയായ ചികിത്സ കൊടുക്കുക എന്നത്. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 10 -15 മിനിറ്റു കഴുകുന്നതാണ് ഇതിലെ പ്രധാന ഭാഗം. ടാപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും. സോപ്പോ മറ്റ് ഡിറ്റർജെന്റുകളോ ഉപയോഗിക്കാം .

വെറും കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. കൈയിൽ മുറിവുകൾ ഉണ്ടെങ്കിൽ വിഷബാധ പകരാൻ ഇത് കാരണമാകും.

മുറിവിൽ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുകയാണ് കഴുകുന്നതിൻറെ  ലക്ഷ്യം. എത്രയും നേരത്തെ കഴുകുന്നതാണ് നല്ലത്. എന്നിരുന്നാലും ആരെങ്കിലും കഴുകുന്ന കാര്യം മറക്കുകയോ, അല്ലെങ്കിൽ ശരിയായ രീതിയിൽ കഴുകാതെ ഇരിക്കുകയോ ചെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞു വന്നാലും മുറിവ് കഴുകിക്കണം.

കടിയേറ്റ മുറിവുകളിൽ സാധാരണ തുന്നൽ ഇടാറില്ല, അതിപ്പോൾ വലിയ മുറിവാണെങ്കിലും  കഴിവതും ഒഴിവാക്കും. രക്തം നിക്കാതെ വരുന്ന മുറിവുകളിൽ മാത്രം ചിലപ്പോൾ മുറിവിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പ് എടുത്തതിനു ശേഷം തുന്നിക്കെട്ടാറുണ്ട് .

മുറിവിൽ മുളകുപൊടി, എണ്ണ, കാപ്പിപ്പൊടി തുടങ്ങി വീട്ടിൽ ഉള്ള എല്ലാസാധനങ്ങളും പുരട്ടുന്ന ശീലം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ട്. അങ്ങനെ ചെയ്യുന്നുകൊണ്ടു പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ല, പിന്നെ ചിലപ്പോൾ മുറിവ് പഴുക്കാനും സാധ്യതയുണ്ട്. ഏതെങ്കിലും മുറിവുകൾ അങ്ങനെ കണ്ടാൽ വെള്ളമൊഴിച്ചു നല്ലതുപോലെ കഴുകി അത് മുറിവിൽ നിന്ന് കളയണം.

കാറ്റഗറി 3 മുറിവുകൾക്കു ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം .

മുറിവ് കരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. 

ടെറ്റനസ് പ്രതിരോധ മരുന്ന് എടുത്തിട്ടില്ലാത്തവർക്കു അത് നൽകേണ്ടതാണ്.

ഇമ്മ്യൂണോഗ്ലോബുലിൻ :
കാറ്റഗറി 3 മുറിവുകൾക്കും വന്യ മൃഗങ്ങൾ കടിച്ചുള്ള മുറിവുകൾക്കും ഈ മരുന്ന് കൊടുത്തേ തീരൂ. പറ്റുന്നത്ര മുറിവിലും ചുറ്റുമായും എടുക്കുകയാണ് ചെയ്യുന്നത്. ഭാരം അനുസരിച്ചാണ് മരുന്നിൻറെ അളവ് കണ്ടെത്തുന്നത്. വൈറസിനെ നേരിട്ട് പ്രതിരോധിക്കാൻ ഉള്ള കഴിവ് ഈ മരുന്നിനുണ്ട്. പ്രതിരോധ കുത്തിവയ്‌പിലൂടെ ഉള്ള സംരക്ഷണം വരുന്നതുവരെ ഈ ഇമ്മ്യൂണോഗ്ലോബുലിൻ വൈറസുകളെ കൊല്ലാൻ ശരീരത്തെ സഹായിക്കുന്നു.
ഇമ്മ്യൂണോഗ്ലോബുലിൻ മൂന്നു തരത്തിൽ ഉണ്ട് .
എക്വിൻ റാബിസ് ഇമ്യൂണോഗ്ലോബുലിൻ (ERIG) : കുതിരകളിൽ വാക്‌സിൻ കുത്തിവെച്ചു അവയിൽ നിന്ന് വേർതിരിച്ചു എടുത്തു ശുദ്ധീകരിച്ചു സൂക്ഷിക്കുന്നവയാണ് ഇത്. താരതമ്യേന ചെലവ് കുറവാണ്. ചിലരിലെങ്കിലും ഇത് അലർജി  ഉണ്ടാക്കാറുണ്ട്. ഇന്നത്തെ ഉല്പാദന ശുദ്ധീകരണ രീതി വെച്ച് അലർജി വളരെ വിരളമാണ്. എങ്കിലും എല്ലാവരിലും ഈ കുത്തിവയ്‌പ്പു കൊടുക്കുന്നതിനു മുന്നേ തൊലിപ്പുറത്ത്  ടെസ്റ്റ് എടുക്കാറുണ്ട്. ഇത് നെഗറ്റീവ് ആണേൽ മാത്രമേ മുഴുവൻ ഡോസും നൽകുകയുള്ളൂ.

ഹ്യൂമൻ റാബിസ് ഇമ്യൂണോഗ്ലോബുലിൻ (HRIG) : മനുഷ്യനിൽ നിന്ന് വേർതിരിച്ചു എടുക്കുന്നതാണ് HRIG. ഉത്പാദനം വളരെ സങ്കീർണ്ണവും മരുന്ന് ചിലവേറിയതുമാണ്. അതുകൊണ്ടു തന്നെ ERIG അലർജി ഉള്ളവരിൽ എടുക്കാനാണ് ഇത് ഉപയോഗിക്കുക. ടെസ്റ്റ് ഡോസ് മുൻകൂട്ടി നൽകേണ്ട ആവശ്യമില്ല.

മോണോക്ലോണൽ ഇമ്യൂണോഗ്ലോബുലിൻ

ആരോക്കെ വാക്‌സിൻ എടുക്കണം ?

മുകളിൽ സൂചിപ്പിച്ച 2ഉം 3ഉം കാറ്റഗറിയിൽ ഉള്ളവർ എല്ലാം വാക്‌സിൻ എടുത്തിരിക്കണം. കടിച്ച ദിവസം തന്നെ കുത്തിവെപ്പ് തുടങ്ങുന്നതാണ് അഭികാമ്യം. മുൻപറഞ്ഞതുപോലെ കാറ്റഗറി 3 മുറിവ് ഉള്ളവർ വാക്‌സിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിനും എടുക്കണം. ഒരിക്കൽ ഒരു കുപ്പി തുറന്നാൽ 6 - 8 മണിക്കൂറിനു ഉള്ളിൽ അത് ഉപയോഗിച്ചിരിക്കണം.

കുത്തിവെപ്പ് എടുക്കുന്നത് എങ്ങനെ ? എത്ര ദിവസം കൂടുമ്പോൾ എടുക്കണം ?

രണ്ടു തരത്തിൽ ഉള്ള കുത്തിവെപ്പുകൾ ഉണ്ട്. രണ്ടിനും ഒരെ ഫലം തന്നെയാണ് ഉള്ളത്. മസിലിൽ എടുക്കുന്ന കുത്തിവെപ്പിന് കൂടുതൽ അളവ് (0.5ml) മരുന്ന് വേണം. വലിയ വിലയുള്ള ഈ മരുന്ന് കുറച്ചു അളവിൽ (0.1ml) കൂടുതൽ ആളുകളിൽ എടുക്കാം എന്നതാണ് തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പിന്റെ പ്രത്യേകത.

പേശിയിൽ എടുക്കുന്ന കുത്തിവെപ്പ് (ഇൻട്രാ മസ്കുലർ റജിമൻ - ARV)
പണ്ടത്തെ പോലെ പൊക്കിളിനു ചുറ്റുമല്ല കുത്തുന്നത്. 0.5 ml മരുന്ന് ഉരത്തിനു താഴെ ഡൽറ്റോയിഡ് പേശിയിൽ ആണ് കുത്തുന്നത്. കുട്ടികളിൽ തുടയുടെ പുറത്ത്. കുത്തിവെപ്പ് തുടങ്ങുന്ന ദിവസത്തെ 0 ദിവസം ആയി കരുതിയാൽ 0, 3, 7, 14, 28 ദിവസങ്ങളിൽ എടുക്കണം. ചില പ്രത്യേക സാഹിചര്യങ്ങളിൽ  90-ആം ദിവസം ഒരു കുത്തിവെപ്പുംകൂടി എടുക്കാറുണ്ട്. സാധാരണ സ്വകാര്യ ആശുപത്രികൾ ഈ രീതിയാണ് തുടരുന്നത്.

തൊലിപ്പുറത്തു എടുക്കുന്ന കുത്തിവെപ്പ് (ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ - IDRV)
മുൻപ് പറഞ്ഞപോലെ തൊലിപ്പുറത്തു എടുക്കുന്ന ഇഞ്ചക്ഷനു മരുന്ന് കുറവുമതി. ഉരത്തിനു താഴെ തൊലിപ്പുറത്താണ് കുത്തിവെപ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവെപ്പുകൾ. ഇപ്പോൾ എല്ലാ സർക്കാർ ആശുപത്രികളിലും ഈ കുത്തിവെപ്പ് ആണുള്ളത്. ഈ രീതിക്ക് വേഗത്തിൽ പ്രതിരോധശക്തി ഉണ്ടാവും എന്നാണ് പഠനങ്ങൾ പറയുന്നത്. 
മസിലിൽ എടുക്കുന്ന കുത്തിവെപ്പ് തുടങ്ങിയവർ , ബാക്കി IDRV എടുക്കുന്നതോ, തിരിച്ചോ ചെയ്യുന്നത് അഭികാമ്യമല്ല .

ഇമ്മ്യൂണോഗ്ലോബുലിൻ ആദ്യദിവസം കൊടുക്കാൻ പറ്റിയില്ലെങ്കിൽ എത്ര ദിവസം വരെ കൊടുക്കാം ?

എത്രയും നേരത്തെ കൊടുക്കുന്നതാണ് ഉത്തമം. ഇങ്ങനെ സാധിക്കാത്ത അവസരത്തിൽ പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യഡോസ് എടുത്തു 7 ദിവസത്തിനുള്ളിൽ എടുക്കണം.

ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമല്ലെങ്കിൽ എന്ത് ചെയ്യും ?

ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ട മുറിവുണ്ടാകുകയും ലഭ്യമല്ലാതെ ഇരിക്കുകയും ചെയ്താൽ മുറിവ് വൃത്തിയായി കഴുകി, ആദ്യ ദിവസ്സം തന്നെ ഇരട്ടി ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകാം. എന്നാൽ ഇത് ഇമ്മ്യൂണോഗ്ലോബുലിനു പകരമല്ല .

വാക്സിൻ എടുത്തവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതുണ്ടോ ?

ഒരിക്കൽ മുഴുവൻ ഡോസ് കുത്തിവെപ്പുകളും എടുത്തവർ വീണ്ടും എടുക്കേണ്ടതില്ല.

കുത്തിവെപ്പ് എടുത്ത മൃഗങ്ങൾ കടിച്ചാൽ കുത്തിവെപ്പ് എടുക്കണോ ?

മൃഗങ്ങൾക്കു നിർദ്ദേശിച്ചിട്ടുള്ള കുത്തിവെപ്പ് പട്ടിക പ്രകാരം മുഴുവൻ കുത്തിവെപ്പുകളും എടുത്തിട്ടുണ്ടെങ്കിൽ അവയിൽ നിന്ന് പേ വിഷബാധ ഉണ്ടാവാൻ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവെപ്പും ആവശ്യമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ പലപ്പോഴും മൃഗങ്ങളിലെ കുത്തിവെപ്പിന് നിലവാരം കുറഞ്ഞ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ കുത്തിവെപ്പ് കൃത്യമായി എടുക്കാതെ ഇരിക്കാനും എടുത്തത് ശരിയായ രീതിയിൽ അല്ലാതിരിക്കാനും സാധ്യത ഉണ്ട്. ഒപ്പം മൃഗങ്ങളിൽ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ (Antibody test) ഉള്ള സംവിധാനവും കുറവാണ്. അതുകൊണ്ടു ഇത്തരം സാഹിചര്യങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നതാണ് അഭികാമ്യം.

മൃഗങ്ങളിലെ കുത്തിവെപ്പ് എങ്ങനെയാണ് ?

മൂന്നാം മാസവും ഒൻപതാം മാസവും ഓരോ കുത്തിവെപ്പും, ശേഷം ഓരോ വർഷവും ബൂസ്റ്റർ ഡോസും എടുക്കണം. കുത്തിവെപ്പ് എടുത്തു എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. 

കുത്തിവെപ്പ് എടുക്കാതെ മൃഗത്തെ 10 ദിവസം നോക്കിയാൽ പോരെ ?

സ്ഥിരം കേൾക്കുന്ന ഒരു സംശയമാണിത്. വീട്ടിലെ പട്ടിയാണ്, പുറത്തുപോകാറില്ല, 10 ദിവസം നോക്കിയാൽപ്പോരേ എന്ന് ? കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഭാഗ്യപരീക്ഷണം നമ്മുടെ ജീവിതം വെച്ച് നടത്തേണ്ടല്ലോ ! കുത്തിവെപ്പ് തുടങ്ങിയതിനു ശേഷം, 10 ദിവസം ആയിട്ടും പട്ടിക്ക് ഒന്നും സംഭവിച്ചില്ല എങ്കിൽ കുത്തിവെപ്പ് Pre exposure prophylaxis ആയി മാറ്റാവുന്നതാണ്. ഇനി ആരെങ്കിലും പട്ടിയെ കൊല്ലുകയോ, പട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുകയോ ചെയ്താൽ മുഴുവൻ കുത്തിവെപ്പും എടുക്കണം. പട്ടിയുടെയും പൂച്ചയുടെയും കാര്യത്തിൽ മാത്രമേ ഈ ഒബ്സർവേഷൻ പറയാറുള്ളൂ. മറ്റേത് മൃഗത്തിനും സാധരണപോലെ കുത്തിവെപ്പുകൾ ആദ്യദിവസം തൊട്ടു എടുക്കണം.

ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്‌സിൻ കൊടുക്കാമോ ?

തീർച്ചയായും കൊടുക്കാം. ഇവർക്ക് യാതൊരു ആരോഗ്യപ്രശ്നവും കുത്തിവെപ്പ് ഉണ്ടാക്കാറില്ല. കുട്ടികളിലും പ്രായമുള്ളവർക്കും, രോഗങ്ങൾ ഉള്ളവരിലും കുത്തിവെപ്പ് എടുക്കാം.

മുൻപ് കുത്തിവെപ്പ് എടുത്തവർ വീണ്ടും എടുക്കണോ ?

വേണം .മുൻപ്‌ മുഴുവൻ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവെപ്പ് മാത്രം എടുത്താൽ മതിയാകും 0, 3 ദിവസങ്ങളിൽ. കൃത്യമായി ഓർക്കാത്തവർക്കും മുൻപ് മുഴുവൻ കുത്തിവെപ്പും എടുക്കാത്തവർക്കും വീണ്ടും മുഴുവൻ കോഴ്സ് എടുക്കണം. എന്നാൽ ഇവർ ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. മുറിവ് വൃത്തിയായി മുകളിൽ പറഞ്ഞതുപോലെ കഴുകാൻ മറക്കരുത്.

പട്ടി കടിക്കുന്നതിന് മുന്നേ പ്രതിരോധത്തിനായി കുത്തിവെപ്പ് എടുക്കാമോ ?

എടുക്കാം. പട്ടിയേം പൂച്ചയെം ഒക്കെ സ്ഥിരം കൈകാര്യം ചെയ്യുന്നവർക്കും, വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും ഒക്കെ മുന്നേ ഈ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണു. 0, 7 ,28 ദിവസങ്ങളിൽ 3 കുത്തിവെപ്പ് ആണ് എടുക്കേണ്ടത്. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ 2 കുത്തിവെപ്പ് എടുത്താൽ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.

ഒരിക്കൽ കുത്തിവെപ്പ് എടുത്തിട്ട് എത്രനാൾ കഴിയുമ്പോൾ വീണ്ടും കുത്തിവെപ്പ് എടുക്കണം ?

കുത്തിവെപ്പ് എടുത്തിട്ട് മൂന്ന് മാസം വരെ വീണ്ടും കടികിട്ടിയാൽ കുത്തിവെപ്പ് ആവശ്യമില്ല.

പട്ടി കടിച്ചാൽ നാരങ്ങ അച്ചാർ കഴിക്കാമോ ?

അച്ചാർ മാത്രമല്ല ഇഷ്ടമുള്ള ഏതു ഭക്ഷണവും കഴിക്കാം. 
ഇത്രയധികം ശ്രദ്ധ ഈ വിഷയത്തിൽ കൊടുക്കുന്നത് രോഗത്തിൻറെ ഗുരുതരാവസ്ഥ കൊണ്ടാണ് . കൃത്യമായി കുത്തിവെപ്പ് എടുത്താൽ അസുഖം വരാനുള്ള സാധ്യത നന്നേ കുറവാണ്. അതുകൊണ്ടു തന്നെ ഈ വിഷയം എല്ലാവരിലും എത്തണം. പേ വിഷബാധ കാരണം ഇനിയാരും മരിക്കാൻ പാടില്ല .

ഓർത്തിരിക്കാൻ 

മുറിവ് നന്നായി 10 -15  മിനിട്ടു കഴുകുക 

ആദ്യമായി കുത്തിവെപ്പ് എടുക്കുന്നവർ 0, 3, 7, 28  ദിവസങ്ങളിൽ 0 .1 ml  മരുന്ന് രണ്ടു ഷോൾഡറിലും എടുക്കണം.

ഒരിക്കൽ കുത്തിവെപ്പ് എടുത്തവർ 0, 3  ദിവസങ്ങളിൽ 0 .1 ml  ഒരു  വശത്തു മാത്രം എടുക്കണം.

കാറ്റഗറി 3  മുറിവുള്ളവർ മുറിവിൽ എടുക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ എടുക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com