നഗരങ്ങളിലെ തിരക്കിലേക്ക് മുഴുകുമ്പോൾ ചുറ്റും പതിഞ്ഞിരിക്കുന്ന അപകടകാരികളായ രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും നമ്മൾ അത്ര ശ്രദ്ധിക്കാറില്ല. ശ്വാസകോശ അർബുദത്തിന്റെ അദ്യ ലക്ഷണങ്ങളും ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതാണ്. പുകവലിക്കാരിലോ അവർക്കൊപ്പമുള്ളവർക്കോ അല്ലേ ശ്വാസകോശ അർബുദം ഉണ്ടാകൂ? പുകവലിയിൽ നിന്നും മാറി നിന്നാൽ ഇത്തരം രോഗങ്ങൾ ബാധിക്കില്ലെന്നാണ് പലരുടെയും മിഥ്യാധാരണ. എന്നാൽ ചുറ്റുമുള്ള മലിനമായ വായു നിങ്ങളെ ഒരു അർബുദ രോഗിയാക്കാം.
ലോകത്തിലെ ഏറ്റവും വായു ഗുണനിലവാരമില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു. ഉയർന്ന വായുമലിനീകരണമുള്ള സാഹചര്യത്തിൽ കഴിയുന്ന ആർക്കും ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിയുക വളരെ പ്രധാനമാണ്.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
വിട്ടുമാറാത്ത ചുമ; ഒരാഴ്‌ചയിൽ കൂടുതൽ ചുമ തുടർന്നാൽ തീർച്ചയായും വൈദ്യ സഹായം തേടണം. കഫം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചുമകൾ ശ്വാസകോശ അർബുദത്തിന്റെ കൂടി ലക്ഷണമാകാം. ചുമയ്‌ക്കുമ്പോൾ രക്തം വരുന്നതും അർബുദം ശ്വാസനാളിയിലേക്കു പടരുന്നതിന്റെ ലക്ഷണമാണ്.
ശ്വാസംമുട്ടൽ; ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, ക്ഷീണം, എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്.
കാൻസർ മുഴകൾ വായു കടന്നു പോകുന്ന നാളികളെ തടസ്സപ്പെടുത്തുന്നത് ശ്വാസം മുട്ടൽ ഉണ്ടാക്കാം.
പെട്ടന്ന് ശരീരഭാരം കുറയുക; പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നതും ക്ഷീണവും ദുർബലതയും വിശപ്പില്ലായ്‌മയുമെല്ലാം ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാണ്.
നെഞ്ച് വേദന; തോളിലേക്കും പുറത്തേക്കും പടരുന്ന തരത്തിൽ നെഞ്ച് വേദന ശ്വാസകോശ അർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. ലിംഫ് നോഡുകളുടെ വീക്കമോ അർബുദ വ്യാപനമോ ഈ വേദനയ്‌ക്ക് കാരണമാകാം.
തലവേദനയും എല്ല് വേദനയും; വിട്ടുമാറാത്ത തലവേദന, എല്ലുകൾക്കുള്ള വേദന, രാത്രിയിൽ തീവ്രമാകുന്ന വേദന എന്നിവയെല്ലാം ശ്വാസകോശ അർബുദം തലച്ചോറിലേക്കും എല്ലുകളിലേക്കും പടരുന്നതിന്റെ ലക്ഷണമാണ്.
രക്തം കട്ടപിടിക്കൽ; ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനു ശ്വാസകോശ അർബുദം കാരണമാകാം. ഇത് കാലുകളിലെ ഡീപ് വെയ്‌ൻ ത്രോംബ്രോസിസിലേക്കോ ശ്വാസകോശത്തിലെ പൾമനറി എംബോളിസത്തിലേക്കോ നയിക്കാം. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ക്ലോട്ട് ശ്വാസകോശത്തിലേക്കു നീങ്ങിയതിന്റെ ലക്ഷണമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ