പേൻ ശല്യം ഒഴിവാക്കണോ? പലതുണ്ട് വഴികൾ, എത്രദിവസം?
ആളുകളിൽ വ്യാപകമായി കാണുന്ന ഒരു എക്ടോപാരസൈറ്റ്, തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്നഭോജിയാണ് പേന്‍. ഏത് പ്രായക്കാരെയും പേൻ കീഴടക്കാമെങ്കിലും സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലാണ് ഇത് വ്യാപകമായി കണ്ടുവരുന്നത്. അഞ്ച് മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികളിലാണ് പേൻ ശല്യം കൂടുതൽ. നീണ്ട ഇടതൂര്‍ന്ന മുടിയിഴകളില്‍ പേൻ വളരാൻ അനുകൂല സാഹചര്യമായതിനാൽ പെണ്‍കുട്ടികളില്ലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാല്‍ ഹോസ്റ്റലിൽ താമസിക്കുന്നവർക്കും ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്കുമൊക്കെ റിസ്ക് കൂടുതലാണ്. കുട്ടികളില്‍ വിളര്‍ച്ച ഉണ്ടാകാനും തല ചൊറിഞ്ഞ് പൊട്ടിയാല്‍ അവിടെ അണുബാധയുണ്ടാകാനുമൊക്കെ സാധ്യതയുള്ളതിനാൽ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ഏത് ചികിത്സാരീതി പിന്തുടര്‍ന്നാലും പേന്‍ ശല്യം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ രണ്ട് മുതല്‍ മൂന്നാഴ്ച വേണ്ടിവരും.
പേനിനെ തുരത്താൻ വഴികൾ പലത്
• പേന്‍ നശിപ്പിക്കാന്‍ പ്രത്യേക ഷാംപുവും ക്രീമുകളും ലോഷനുമൊക്കെ ഉണ്ട്. പെര്‍മെത്രിന്‍ അഥവാ പൈറെത്രിന്‍ പോലുള്ള ഘടകങ്ങള്‍ അടങ്ങിയവയാണ് ഇവ. ഉത്പന്നത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഇവ ഉപയോഗിക്കാന്‍. അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.
• രൂക്ഷമായ പേന്‍ശല്യമുള്ളവര്‍ ഡോക്ടറുടെ സഹായം തേടണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ വേണം ഉപയോഗിക്കാന്‍. മാലത്തിയോണ്‍, ബെന്‍സില്‍ ആല്‍ക്കഹോള്‍ അല്ലെങ്കില്‍ സ്പിനോസാഡ് പോലുള്ളവ അടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കേണ്ടത്.
• പേന്‍ ഒഴിവാക്കാന്‍ ഏറ്റവും വ്യാപകമായും എളുപ്പത്തിലും ആളുകള്‍ ചെയ്യുന്നത് പേന്‍ചീപ്പ് കൊണ്ടുള്ള പ്രയോഗമാണ്. കണ്ടീഷണര്‍ ഉപയോഗിച്ചശേഷം മുടി നന്നായി ചീകി പേന്‍ കളയുന്ന രീതിയാണിത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ മാത്രമേ ഫലമുണ്ടാകൂ.
• മരുന്നുപയോഗിച്ചോ ചീകിക്കളഞ്ഞോ പേന്‍ശല്യം ഒഴിവാക്കിയാലും അത് പൂര്‍ണ്ണമായി മാറണമെങ്കില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയിണയുറ, തോര്‍ത്ത് എന്നിവ ചൂടുവെള്ളത്തില്‍ കഴുകി നന്നായി ഉണക്കിയെടുക്കണം. ഇവ പ്ലാസ്റ്റ് കവറിലാക്കി കുറച്ച് ആഴ്ച്ചകള്‍ സൂക്ഷിച്ച ശേഷമേ പിന്നീട് ഉപയോഗിക്കാവൂ. വീണ്ടും പേന്‍ശല്യം ഉണ്ടാകാതിരിക്കാന്‍ വ്യക്തിശുചിത്വം ഉറപ്പാക്കം. ചീപ്പ് പോലുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ