ഒന്ന് അടിക്കാൻ ഷെയർവാങ്ങി പലരും കഷ്ടപ്പെടുമ്പോൾ ശരീരം തന്നെ ഒരു മദ്യഫാക്ടറി ആയി കൊണ്ടുനടക്കുന്ന ഒരാൾ! മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അറസ്റ്റിലായ ബെൽജിയം സ്വദേശിയെ കോടതി വെറുതെ വിട്ടതും ഇതേ കാരണം കൊണ്ട് തന്നെ. ഭാഗ്യവാൻ എന്ന് നെടുവീർപ്പിടാൻ വരട്ടെ, ഇതൊരു രോഗാവസ്ഥയാണ്. ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്) അല്ലെങ്കിൽ ലഹരി രോഗം എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
പഞ്ചസാരയും അന്നജവും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അതിനെ ശരീരം എഥനോൾ എന്ന ലഹരി വസ്തു ആക്കി മാറ്റുന്നു. വാക്കു കുഴയുക, തലകറക്കം, ഛർദ്ദി തുടങ്ങി യഥാർത്ഥ മദ്യപാനത്തിന് സമാനമാണ് ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. അതുകൊണ്ട് തന്നെ മദ്യം കുടിച്ചില്ലെങ്കിലും ഇവരെ മദ്യപാനികളെന്ന് മറ്റുള്ളവർ തെറ്റുദ്ധരിക്കും. ലോകത്ത് ഇതുവരെ 20 പേരിലാണ് എബിഎസ് സ്ഥിരീകരിച്ചിട്ടുള്ളത്.
അതായത് ഇത്തരക്കാരുടെ രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശം ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് 2022ൽ 40കാരനായ ബെൽജിയം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരിശോധനയിൽ ഇദ്ദേഹത്തിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം ഉള്ളതായും തെളിഞ്ഞിരുന്നു. എന്നാൽ കോടതിയിൽ എത്തിയപ്പോഴാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. മദ്യശാലയിലാണ് ജോലിയെങ്കിലും ഒരു തുള്ളി മദ്യം പോലും താൻ കുടിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൂന്ന് ഡോക്ടർ മാറി മാറി പല സമയങ്ങളിൽ നടത്തിയ പരിശോധനയിൽ ഫലം ആവർത്തിച്ചതോടെ ഇയാളുടെ ശരീരം തന്നെ ഒരു മദ്യം ഫാക്ടറിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് ഇദ്ദേഹത്തിന് എബിഎസ് ആണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തെ കോടതി വെറുതെ വിടുകയായിരുന്നു. 2019ലും സമാനമായ രീതിയിൽ ഇദ്ദേഹത്തെ പൊലീസ് പിടികൂടിയിരുന്നു. അന്ന് രോഗത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്താണ് ഓട്ടോ ബ്രുവറി സിൻഡ്രം?
ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം അല്ലെങ്കിൽ "ലഹരി രോഗം" എന്നാണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം അറിയപ്പെടുന്നത്. തലകറക്കം, ചുവന്നു തുടുത്ത ചർമ്മം, വഴിതെറ്റൽ, തലവേദന, ഓക്കാനം, ഛർദ്ദി, നിർജ്ജലീകരണം എന്നിവയും മറ്റ് ഹാംഗ് ഓവർ പോലുള്ള ലക്ഷണങ്ങളും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. എബിഎസ് രോഗനിർണയം നടത്താൻ പ്രയാസമാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്‌ക്കുക, ആൻ്റിഫംഗൽ മരുന്നുകൾ എന്നിവയാണ് ചികിത്സ രീതി. എബിഎസ് രോഗത്തെ കുറിച്ച് വിശാല പഠനം ഇനിയും നടത്തേണ്ടതുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ