കുഷ്ഠരോഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം
മനുഷ്യരുമായി അടുപ്പം പുലര്‍ത്തുന്ന മൃഗങ്ങളില്‍ ഒന്നാണ് ചുവന്ന അണ്ണാന്‍. കാണാന്‍ സുന്ദരന്മാരായ ഇവയെ ഓമന മൃഗങ്ങളായും ബ്രിട്ടീഷുകാര്‍ വളര്‍ത്തിയിരുന്നു. ഈ അണ്ണാന്മാരിലൂടെയാണ് ഇംഗ്ലണ്ടില്‍ മനുഷ്യരിലേക്ക് കുഷ്ഠരോഗം പടര്‍ന്നതെന്നാണ് പുതിയ പഠനം ചൂണ്ടികാണിക്കുന്നത്.
ഇരു ജീവിവര്‍ഗങ്ങളിലൂടെയും സഞ്ചരിച്ച് ജനിതകമാറ്റങ്ങള്‍ സംഭവിച്ചാണ് അപകടകാരിയായ കുഷ്ഠരോഗം ഉണ്ടായതെന്നും മനുഷ്യരിലേക്ക് എത്തിയതെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് അപകടകാരികളായ രോഗണുക്കള്‍ പകര്‍ന്നതിന്റെ നിരവധി തെളിവുകളുണ്ട്. കുഷ്ഠരോഗത്തിന്റെ ചരിത്രം രോഗാണുവാഹകരെന്ന നിലയില്‍ ചുവന്ന അണ്ണാന്മാരുടെ കൂടി ഉള്‍പ്പെടുത്താതെ പൂര്‍ണമാവില്ലെന്നാണ് സ്വിറ്റ്‌സര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാസലിലെ ആര്‍കിയോളജിസ്റ്റ് വെരേന ഷുനെമന്‍ പറയുന്നത്.
ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനമിടയില്‍ ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്ററില്‍ ആണ് ആദ്യമായി കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്തത്. ചുവന്ന അണ്ണാന്മാരുടെ രോമം ഉപയോഗിച്ച് തുണി നിര്‍മിക്കുന്നതില്‍ പ്രസിദ്ധമായിരുന്നു വിന്‍ചെസ്റ്റര്‍ നഗരം. അന്നത്തെ വിന്‍ചെസ്റ്ററിലെ അണ്ണാനുകളിലും മനുഷ്യരിലും ഒരേ പോലെ കുഷ്ഠരോഗത്തിന് കാരണമായ മൈക്രോബാക്ടീരിയം ലെപ്രേ ഇനത്തില്‍ പെട്ട രോഗാണുക്കള്‍ കണ്ടു വന്നിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്നും ശേഖരിച്ച 25 അസ്ഥികളില്‍ നടത്തിയ ജനിതക പഠനങ്ങളാണ് കുഷ്ഠരോഗത്തിന്റെ തെളിവുകളായത്. സ്റ്റാപിള്‍ ഗാര്‍ഡന്‍സില്‍ നിന്നും ശേഖരിച്ച ചുവന്ന അണ്ണാന്മാരുടെ ഭൗതികാവശിഷ്ടങ്ങളും പഠനത്തിന് വേണ്ടി ഉപയോഗിച്ചു. 12 അണ്ണാന്മാരുടെ അവശിഷ്ടങ്ങളില്‍ കുഷ്ഠരോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്നും കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
അമേരിക്കയില്‍ കണ്ടുവരുന്ന ആര്‍മഡില്ലോ, പശ്ചിമാഫ്രിക്കയിലെ ചിമ്പാന്‍സി എന്നിവയിലും കുഷ്ഠരോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കുഷ്ഠരോഗാണു ആദ്യം കണ്ടെത്തിയ ജീവിയാണ് ചുവന്ന അണ്ണാനെന്ന് ജനിതക പഠനങ്ങളില്‍ നിന്നും ഉറപ്പിക്കാനായെന്ന് വെരേന ഷുനെമന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യരില്‍ നാഡികളുടെ ക്ഷതത്തിനും കാഴ്ച്ചയും മണവും നഷ്ടമാവുന്നതിനും മുടി കൊഴിച്ചിലിനുമെല്ലാം കാരണമാവുന്ന ഈ രോഗം ചികിത്സിച്ചില്ലെങ്കില്‍ ശരീരഭാഗങ്ങള്‍ തന്നെ നഷ്ടമാവുന്നത്രയും ഗുരുതരമായി മാറുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ