വിദേശ പഠനം സ്വപ്‍നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വിസ നിയമങ്ങളിൽ പല രാജ്യങ്ങളും അടുത്തിടെ വരുത്തിയിരിക്കുന്നത്. കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്ന രീതി അല്ല ഇപ്പോൾ പല രാജ്യങ്ങളും പിന്തുടരുന്നത്.
പകരം, തങ്ങളുടെ സമ്പദ്‌വ്യവസ്ഥക്കും തൊഴിൽ വിപണിക്കും സംഭാവന ചെയ്യാൻ കഴിയുന്ന വിദ്യാർഥികളെ തെരഞ്ഞെടുക്കുകയാണ് ഇപ്പോൾ പല രാജ്യങ്ങളും ചെയ്യുന്നത്. ഇതിനായി ഫീസുകളിൽ വൻ വർധനവ് വരുത്തുകയും വിസ നിയമങ്ങൾ കർശനമാക്കുകയാണ് പല രാജ്യങ്ങളും.
2026 ലെ പുതിയ വിസ നിയമങ്ങൾ പ്രകാരം, വിദേശ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ സാമ്പത്തിക ശേഷി, അക്കാദമിക് യോഗ്യത, കരിയർ പ്ലാനിങ് എന്നിവയിൽ കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചാൽ മാത്രമേ വിവിധ രാജ്യങ്ങളിൽ അഡ്മിഷൻ ലഭിക്കൂ.
പാർട്ട്-ടൈം ജോലികളിൽ ആശ്രയിക്കാതെ തന്നെ ജീവിതച്ചെലവ് കൈകാര്യം ചെയ്യാൻ വിദ്യാർഥികൾക്ക് കഴിയുമെന്ന് തെളിയിക്കണം എന്നാണ് പുതുക്കിയ വിസ നിയമത്തിൽ വന്ന പ്രധാന മാറ്റം. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളും ജീവിതച്ചെലവിനായി ആവശ്യമായ തുക വൻ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.
മുൻപ് ഇന്ത്യയിൽ നിന്ന് പകുതി ഫീസ് അടച്ച ശേഷം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. അവിടെ ചെന്ന ശേഷം, പാർട്ട്-ടൈം ജോലികൾ ചെയ്ത് ഫീസും ജീവിതച്ചെലവുകളും കൈകാര്യം ചെയ്യുകയുമായിരുന്നു സ്ഥിരം രീതി. ഇനി ഈ നീക്കം നടക്കില്ലെന്നാണ് പല രാജ്യങ്ങളും പറയുന്നത്. വിദ്യാർഥികൾ മതിയായ ഭാഷ പരിജ്ഞാനമില്ലാതെ വിദേശ രാജ്യങ്ങളിൽ എത്തുന്നത് ഒഴിവാക്കാനും വിസ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ഐഇഎൽടിഎസ്, പിടിഇ പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഉയർന്ന സ്കോർ നേടണമെന്നാണ് പുതിയ നിയമം. മറ്റൊരു പ്രധാന മാറ്റം, അഡ്മിഷനായി അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക വിസ ഓഫീസർമാരെ പല രാജ്യങ്ങളും നിയമിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ 'ജെന്യുവിൻ സ്റ്റുഡന്റ്' (Genuine Student) ആണോ എന്ന് കണ്ടെത്തുകയാണ് ഓഫീസർമാരുടെ ദൗത്യം. വിദ്യാർഥി തെരഞ്ഞെടുക്കുന്ന കോഴ്‌സ് അവരുടെ അക്കാദമിക് പശ്ചാത്തലത്തോടും കരിയർ ലക്ഷ്യങ്ങളോടും പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഈ വിസ ഓഫീസർമാർ പ്രത്യേകം പരിശോധിക്കും. ഇതിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയുണ്ട്.
വിവിധ രാജ്യങ്ങൾ അടുത്തിടെ അന്താരാഷ്ട്ര വിദ്യാർഥികൾക്കായി കൊണ്ട് വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഓസ്ട്രേലിയ : ഓസ്ട്രേലിയ വിസ ഫീസ് വർധിപ്പിക്കുകയും പഴയ സംവിധാനത്തിന് പകരമായി “ജെന്യുവിൻ സ്റ്റുഡന്റ്” (Genuine Student) നിയമം നടപ്പിലാക്കുകയും ചെയ്തു.
ഇനി വിദ്യാർഥികൾ വർഷം തോറും ജീവിതച്ചെലവായി ഏകദേശം 29,710 ഓസ്ട്രേലിയൻ ഡോളർ (20 ലക്ഷം രൂപ) സാമ്പത്തിക തെളിവായി കാണിക്കണം.
കാനഡ: ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് വേഗത്തിൽ സ്റ്റഡി വിസ ലഭിക്കാൻ സഹായിച്ചിരുന്ന SDS ഫാസ്റ്റ്-ട്രാക്ക് വിസ സംവിധാനം കാനഡ അവസാനിപ്പിച്ചു. സ്റ്റഡി പെർമിറ്റുകൾക്ക് പരിധി കൊണ്ടു വന്നു. വിദ്യാർഥികൾ ഇനി മുതൽ 22,895 കാനഡ ഡോളർ (16 ലക്ഷം രൂപ) സാമ്പത്തിക തെളിവായി സമർപ്പിക്കണം.
ബ്രിട്ടൻ: വിസ ഫീസ് വർധിപ്പിക്കുകയും ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തു. കൂടാതെ പഠനം കഴിഞ്ഞ് രാജ്യത്ത് ജോലി കണ്ടെത്താൻ അനുവദിക്കുന്ന കാലാവധി കുറയ്ക്കാനും ആശ്രിതരെ (dependents) കൊണ്ടുപോകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.
അമേരിക്ക : പുതിയ “വിസ ഇന്റഗ്രിറ്റി ഫീസ്” അവതരിപ്പിക്കുകയും വിസ അഭിമുഖങ്ങളിൽ കൂടുതൽ കർശന പരിശോധനകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ 'STEM' മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞും ജോലി അവസരങ്ങൾ കണ്ടെത്താൻ കഴിയുന്ന 'എക്സ്റ്റെൻഡഡ് വർക്ക് പെര്മിറ്റ്' സംവിധാനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
ജർമനി: മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറഞ്ഞ പഠന കേന്ദ്രമായി ജർമനി ഇപ്പോഴും തുടരുന്നു. എന്നാൽ വിദ്യാർഥികൾ 11,904 യൂറോ (13 ലക്ഷം രൂപ) ബ്ലോക്ക്ഡ് അക്കൗണ്ട് ആയി കാണിക്കണം. കൂടാതെ പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കാൻ “opportunity card ” പോലുള്ള സൗകര്യങ്ങളും ലഭ്യമാണ്.
ന്യൂസിലൻഡ്: വിസ നടപടി ക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെങ്കിലും, വിദ്യാർഥികൾ വർഷം തോറും 20,000 ഡോളർ (11 ലക്ഷം രൂപ) സാമ്പത്തിക തെളിവായി കാണിക്കണം. കൂടാതെ പരിമിതമായി പാർട്ട്-ടൈം ജോലി ചെയ്യാൻ അനുമതി ലഭിക്കും. കോഴ്‌സിന്റെ അടിസ്ഥാനത്തിൽ പഠനം കഴിഞ്ഞ ശേഷം ജോലി കണ്ടെത്താൻ അവസരം ലഭിക്കും.
2026 ലെ പുതിയ വിസ നിയമങ്ങൾ ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ച് വലിയ വെല്ലുവിളി ആണ് ഉയർത്തുന്നത്. പ്രത്യേകിച്ചും ജീവിതച്ചെലവ് കൈകാര്യം ചെയ്യാൻ വലിയ തുക ബ്ലോക്ക്ഡ് അക്കൗണ്ട് ആയി കാണിക്കേണ്ടി വരുന്നത് തിരിച്ചടിയാണ്. എന്നാൽ, ശരിയായ തയ്യാറെടുപ്പും കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ വിദേശ പഠനം ഇനിയും വിദ്യാർഥികൾക്ക് എളുപ്പമാകും എന്നാണ് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates