ന്യൂഡൽഹി: ലോകത്ത് ഏകദേശം 92 ശതമാനം ആളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും കാൻസറിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നുവെന്ന് ലോകാരോഗ്യ സംഘടനയും, ഡബ്യൂഎച്ച്ഒയുടെ കീഴിലെ കാൻസർ ഗവേഷണ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC)യും പുറത്തിറക്കിയ റിപ്പോർട്ട് വിശദീകരിക്കുന്നു. അഞ്ചു പേരിൽ ഒരാൾക്ക് വീതം കാൻസർ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഒരാൾക്ക് നേരിട്ട് കാൻസർ ബാധിക്കുകയോ, കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ രോഗം വരുന്നതിലൂടെ മറ്റുള്ളവർക്ക് അതിന്റെ മാനസിക, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു. പ്രതിവർഷം ലോകത്ത് ഏകദേശം 2.06 കോടി പുതിയ കാൻസർ കേസുകളും ഒരു കോടിയോളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒരോ ദിവസവും 26,000-ത്തിലധികം പേരാണ് കാൻസർ മൂലം മരിക്കുന്നത്. ഹൃദ്രോഗങ്ങൾ രോഗങ്ങൾക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് കാൻസർ.
കൂടുതൽ ആരോഗ്യ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
കാൻസർ ചികിത്സയിലും വലിയ അസമത്വം നിലനിൽക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ സ്തനാർബുദം സ്ഥിരീകരിച്ച സ്ത്രീകളിൽ 87 ശതമാനം പേർ അഞ്ചു വർഷത്തിലേറെ ജീവിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 42 ശതമാനം മാത്രമാണ്. രോഗനിർണയത്തിലെ കാലതാമസം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, അവശ്യ മരുന്നുകളുടെ ലഭ്യതയില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ലോകത്തെ മൂന്നിൽ ഒരു രാജ്യത്തിൽ പോലും കാൻസർ ചികിത്സ സർവസാധാരണ ആരോഗ്യ പരിരക്ഷാ (Universal Health Coverage) പദ്ധതിയുടെ ഭാഗമായി പൂർണമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാൻസർ ചികിത്സയ്ക്ക് ആവശ്യമായ പ്രധാന മരുന്നുകളുടെ ലഭ്യത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വെറും ഒൻപതു മുതൽ 54 ശതമാനം വരെയാണെങ്കിൽ, ഉയർന്ന വരുമാന രാജ്യങ്ങളിൽ അത് 68 മുതൽ 94 ശതമാനം വരെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുകയില ഉപയോഗം ആഗോളതലത്തിൽ കുറഞ്ഞതും നിരവധി രാജ്യങ്ങൾ ദേശീയ കാൻസർ നിയന്ത്രണ പദ്ധതി നടപ്പാക്കിയതും പുരോഗതിയുടെ സൂചനകളാണെങ്കിലും, ഈ നടപടികൾ ആവശ്യമായ വേഗത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലേക്ക് മാറുന്നില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
കാൻസർ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ഗുണമേന്മയുള്ള ചികിത്സ, എല്ലാവർക്കും തുല്യമായ ആരോഗ്യ സേവനങ്ങൾ എന്നിവ ഉറപ്പാക്കാൻ സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും ആരോഗ്യ മേഖലയിലെ വിവിധ പങ്കാളികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് WHOയും IARCയും റിപ്പോർട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു.