കണ്ണൂർ: ദേശീയപാത മുണ്ടയാട് എളയാവൂർ കിഴുത്തുള്ളി ബൈപ്പാസിൽ സർവീസ് റോഡില്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന രൂക്ഷമായ യാത്രാദുരിതത്തിനും ആശങ്കകൾക്കും പരിഹാരം കാണാൻ അഡ്വ. ടിഒ മോഹനൻ എംഎൽഎയുടെയും ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.മുണ്ടയാട് ജേണലിസ്റ്റ് കോളനി മുതൽ കിഴുത്തള്ളി വരെയുള്ള ഭാഗങ്ങളിൽ ഇരുവശത്തുമായി നാല് കിലോമീറ്ററോളം സർവീസ് റോഡ് നിർമ്മിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായുള്ള സ്ഥലം പലയിടങ്ങളിലും ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല.
ഇവിടെ സർവീസ് റോഡുകൾ യാഥാർത്ഥ്യമാക്കിയാൽ പ്രാദേശികവാസികൾക്ക് മാത്രമല്ല, തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂർ നഗരത്തിലേക്ക് എത്തുന്നവർക്കും ഏറെ ഗുണകരമാകുമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. മേലെചൊവ്വ മുതൽ കണ്ണൂരിലേക്കുള്ള ഗതാഗതക്കുരുക്ക് പാടെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ദേശീയപാത വന്നതോടെ സർവീസ് റോഡില്ലാത്തതിനാൽ മുന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് പ്രദേശവാസികൾ സംയുക്ത സംഘത്തോട് പരാതിപ്പെട്ടു. മുണ്ടയാട് ജേണലിസ്റ്റ് കോളനിക്ക് സമീപം നിലവിലുള്ള പാതയുടെ വീതികൂട്ടി എളയാവൂർ അടിപ്പാതയിലേക്ക് യോജിപ്പിക്കാൻ കഴിയും. ഏറ്റെടുത്ത സ്ഥലത്ത് കൂടിയുള്ള നിർമ്മാണ നടപടികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശീയപാത നിർമ്മാണം തുടങ്ങിയത് മുതൽ അഞ്ചുവർഷമായി പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി സർവീസ് റോഡ് നിർമ്മാണം ഉടൻ തുടങ്ങാൻ ദേശീയപാത നിർമ്മാണ അതോറിറ്റിക്ക് എംഎൽഎ കർശന നിർദ്ദേശം നൽകി.മഴക്കാലം ആരംഭിച്ചതോടെ സർവീസ് റോഡായി ഉപയോഗിച്ചിരുന്ന മൺപാതകളിൽ മണ്ണടിച്ചിലുണ്ടായി വീടുകളിലേക്ക് വാഹനങ്ങൾ പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന് താൽക്കാലികമായെങ്കിലും അടിയന്തര പരിഹാരം കാണണം. ദേശീയപാത തങ്കേക്കുന്ന് മുട്ടോളം പാറയിലും സംയുക്ത സംഘം സന്ദർശനം നടത്തി. ദേശീയപാത തുറന്നുകൊടുക്കുന്നതിനൊപ്പം സർവീസ് റോഡ് പ്രശ്നവും പരിഹരിക്കണമെന്ന് ജനകീയ കർമ്മ സമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates